മുംബൈ: ആര്യൻഖാൻ കേസിൽ എൻസിബിക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സമീർ വാങ്കഡെ മുംബൈ പോലീസ് കമ്മീഷണർക്ക് കത്ത് നൽകി.
എൻസിബിയെ വൻ പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു പ്രഭാകർ സെയിൽ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ. പ്രഭാകർ പറയുന്നത് ശരിയെങ്കിൽ എൻസിബി മറുപടി പറയേണ്ട ചോദ്യങ്ങൾ ഇതൊക്കയാണ്. റെയ്‌ഡ് സമയം ഒപ്പമില്ലാതിരുന്നയാളെ എന്തിന് സാക്ഷിയാക്കി ? എന്തിന് ഒന്നുമെഴുതാത്ത രേഖകളിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചു ? വെറുമൊരു സാക്ഷിയെന്ന് എൻസിബി വിശേഷിപ്പിക്കുന്ന കിരൺ ഗോസാവിക്ക് എൻസിബി ഓഫിസിൽ ആരാണ് ഇത്രയും സ്വാതന്ത്ര്യം നൽകിയത് ?.
കസ്‌റ്റഡിയിലുള്ള ആര്യൻഖാനെ കൊണ്ട് ആരെയൊക്കെയാണ് ഈ ഗോസാവി ഫോണിൽ സംസാരിപ്പിച്ചത് ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഷാരൂഖിനെ ഭീഷണിപ്പെടുത്തി തട്ടുന്ന പണത്തിൽ 8 കോടി സമീറിന് നൽകാനുള്ളതെന്ന് ഗോസാവി പറയുന്നത് കേട്ടതായി പ്രഭാകർ വെളിപ്പെടുത്തിയിരുന്നു.
ആരോപണങ്ങൾ സമീർ വാങ്കഡെ നിഷേധിക്കുന്നുണ്ടെങ്കിലും എൻസിബി സോണൽ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ അശോക് ജെയ്ൻ വിജിലൻസിന് വിവരങ്ങൾ കൈമാറി. എൻസിബി വിജിലൻസ് തലവൻ ഗ്യാനേശ്വർ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എൻസിബിക്കെതിരെ ഇടഞ്ഞ് നിൽക്കുന്ന മഹാരാഷ്‌ട്ര സർക്കാറിന്റെ പോലീസ് ഇക്കാര്യത്തിൽ പരാതികിട്ടിയാൽ കേസെടുക്കാനും സാധ്യതയുണ്ട്.
Read Also: മഴ കനത്തേക്കും, ഇടിമിന്നലിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്