കൊച്ചി: സംസ്‌ഥാനത്തേക്ക് വിദേശത്തുനിന്ന് തുടർച്ചയായി ലഹരിക്കടത്ത് നടത്തുന്ന 56 പേർ നിരീക്ഷണത്തിലെന്ന് എക്‌സൈസ്. ഫോറിൻ പോസ്‌റ്റ് ഓഫിസ് ചുമതലയുള്ള കസ്‌റ്റംസുമായി ചേർന്നാണ് എക്‌സൈസ് നീക്കം.
ഡാർക് വെബ് വഴിയാണ് ഇവർ ലഹരി സംഘടിപ്പിക്കുന്നതെന്ന് എക്‌സൈസ് അറിയിച്ചു. സംസ്‌ഥാനത്താകെ തുടർ റെയ്ഡുകൾക്കും അന്വേഷണ സംഘം പദ്ധതിയിടുന്നുണ്ട്.
കേരളത്തിലേക്ക് വിദേശത്തുനിന്ന് വൻതോതിൽ ലഹരിക്കടത്ത് നടത്തുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എംഡിഎംഎ, ബ്രൗൺ ഷുഗർ, മെത്തഫെറ്റാമിൻ തുടങ്ങിയ വീര്യം കൂടിയ ലഹരി മരുന്നുകളാണ് ഫോറിൻ പോസ്‌റ്റ് ഓഫിസുകളിലൂടെ പാഴ്സലുകളായി കേരളത്തിലേക്ക് എത്തിയത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 53 പാഴ്സലുകളാണ് പിടികൂടിയത്. എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കൂടുതൽ ലഹരി എത്തിയത്. രണ്ട് വർഷമായിട്ടും കേസുകൾ എടുക്കാതെ കസ്‌റ്റംസ് ഒളിച്ചു കളിക്കുകയാണെന്നും ആരോപണമുണ്ട്.
കൊച്ചി കച്ചേരിപ്പടി വൈഎംസിഎയ്‌ക്ക് സമീപമുള്ള ഫോറിൻ പോസ്‌റ്റ് ഓഫിസിലെ പാഴ്സൽ സർവീസ് വഴിയാണ് ലഹരി മരുന്നുകൾ എത്തുന്നത്. ലഹരി പാർട്ടികൾക്കായി വലിയ തോതിൽ ഇവ കടത്തുന്നുണ്ടെന്നാണ് വിവരം. എന്നാൽ വെല്ലിംഗ്ടൻ ഐലൻഡിലെ കസ്‌റ്റംസ് ഹൗസ് ഇതുവരെ ഈ കേസുകളിൽ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല.
പാഴ്‌സലുകൾ കസ്‌റ്റഡിയിൽ സൂക്ഷിക്കാൻ കസ്‌റ്റംസിന് അനുവാദമില്ലെന്നിരിക്കെ പിടികൂടിയ 53 പാഴ്സലുകളും രാസപരിശോധനയ്‌ക്ക് അയക്കുകയോ മേൽനടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: ആഫ്രിക്കയിൽ മലയാളികൾ ഉൾപ്പടെ 58 മൽസ്യ തൊഴിലാളികൾ പിടിയിൽ