ഡെൽഹി: ഇന്ത്യക്കാരായ മൽസ്യ തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ. രണ്ട് മലയാളികളുൾപ്പടെ 58 മൽസ്യ തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലായത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്‌റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്.
തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്‌തമാക്കി. വിഴിഞ്ഞം മേഖലയിൽ മൽസ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതൽ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്.
കഴിഞ്ഞ മാസം 22ന് കൊച്ചിയിൽ നിന്നാണ് അഞ്ച് ബോട്ടുകളിലായി സംഘം യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പോലീസിന്റെ കസ്‌റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കുമെന്നാണ് സീഷെൽസ് പോലീസ് അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ. ഇരുവരും തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു യാത്ര തിരിച്ചത്. ഇവർക്കൊപ്പം ഈ ബോട്ടിൽ 13 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് സംഘം സീഷെൽസിൽ പോലീസിന്റെ പിടിയിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ആഫ്രിക്കൻ പോലീസിലെ മെസ് ജീവനക്കാരന്റെ ഫോണിൽ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്‌റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോർട്.
Most Read: ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും