ന്യൂഡെൽഹി: ആഢംബര കപ്പലിലെ ലഹരി പാർടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ കണ്ണട സൂക്ഷിച്ചിരുന്ന കെയ്‌സിൽ നിന്നും ലഹരി വസ്‌തുക്കൾ കണ്ടെടുത്തതായി വ്യക്‌തമാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) സംഘം. കൂടാതെ ആര്യനൊപ്പം കപ്പലിൽ നിന്നും അറസ്‌റ്റിലായ മറ്റുള്ളവരുടെ സാനിറ്ററി പാഡുകൾക്കിടയിൽ നിന്നും, മരുന്നുകൾ സൂക്ഷിക്കുന്ന പെട്ടികളിൽ നിന്നും ലഹരി വസ്‌തുക്കൾ കണ്ടെടുത്തതായി ഉദ്യോഗസ്‌ഥർ അറിയിച്ചു.
ആര്യന്റെ അറസ്‌റ്റിന് പിന്നാലെ ബാന്ദ്ര, അന്ധേരി, ലോഖണ്ട്‌വാല എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ ലഹരി ഉൽപന്നങ്ങളുടെ ഡീലറെയും എൻസിബി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം ആര്യൻ അറസ്‌റ്റിലായതിന് പിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാൻ ഷാരൂഖ് ഖാന്റെ വീട് സന്ദർശിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ഇന്നലെയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ, 23കാരനായ ആര്യൻ ഖാൻ ഉൾപ്പടെ 8 പേരെ ആഡംബര കപ്പലിലെ ലഹരി പാർടിക്കിടെ എൻസിബി അറസ്‌റ്റ് ചെയ്‌തത്. നിരോധിത ലഹരി ഉൽപന്നങ്ങൾ വാങ്ങൽ, കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വാട്‍സ്ആപ്പ് ചാറ്റിന്റെ മാത്രം അടിസ്‌ഥാനത്തിലാണ് ആര്യന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയതെന്ന് ആര്യന്റെ അഭിഭാഷകൻ വ്യക്‌തമാക്കി. കപ്പൽ യാത്രയ്‌ക്കുള്ള ടിക്കറ്റോ ക്യാബിനോ സീറ്റോ ആര്യന് ഉണ്ടായിരുന്നില്ലെന്നും, ബോർഡിങ് പാസ് പോലും ഇല്ലാത്ത ആര്യൻ ക്ഷണം സ്വീകരിച്ചാണ് ക്രൂസ് കപ്പലിൽ എത്തിയതെന്നും ആര്യനെതിരെ തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: യുപിയിൽ പോലീസ് അതിക്രമം തുടരുന്നു; അഖിലേഷ് യാദവിനെ വീടിനു മുന്നില്‍ തടഞ്ഞു