കൊച്ചി: അശ്ളീല യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ചെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഈ മാസം 30ന് വിധി പറയും. അതുവരെ അറസ്‌റ്റ് ചെയ്യരുതെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു.
മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി അറസ്‌റ്റ് തടഞ്ഞത്. എന്നാൽ, നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നതെന്ന് ഹരജിക്കാരോട് കോടതി ചോദിച്ചു. ‘അടിക്കാന്‍ തയ്യാറാണെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാനും തയ്യാറാകണം. പ്രതികളുടെ പ്രവർത്തി തെറ്റായ സന്ദേശം നല്‍കുന്നതാണ്’, കോടതി പറഞ്ഞു.
മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന വാദമായിരുന്നു പ്രോസിക്യൂഷന്റേത്.
Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തി വെക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി കോടതി തള്ളി
വിജയ് പി.നായര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചക്കാണ് വിജയ് താമസിക്കുന്ന സ്‌ഥലത്ത് എത്തിയതെന്നാണ് പ്രതികള്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസ് വിശദമായി മനസ്സിലാക്കാൻ ഈ ലിങ്ക് സഹായിക്കും.