ഡർബൻ: ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ ഉണ്ടായ അതി ഭീകര വെള്ളപ്പൊക്കത്തിൽ 253 പേർ മരിച്ചു. പ്രവിശ്യ ആരോഗ്യ മേധാവി നൊമാഗുഗു സിമെലൻ-സുലുവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ മലഞ്ചെരിവുകൾ ഒലിച്ചു പോവുകയും വീടുകൾ തകരുകയും ചെയ്‌തിട്ടുണ്ട്. 60 വർഷത്തിനിടയിലെ ഏറ്റവും ശക്‌തമായ മഴയ്‌ക്കാണ് ഡർബൻ സാക്ഷിയായതെന്നാണ് റിപ്പോർട്.
ഇന്നലെ ഉച്ചയോടെയാണ് നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴ തുടങ്ങിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധിയാളുകളെ കാണാതായെന്ന് അധികൃതർ വ്യക്‌തമാക്കി. ശക്‌തമായ മഴക്കൊപ്പമുണ്ടായ കൊടുങ്കാറ്റും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണമാണ് ഏറ്റവും വലിയ ആശങ്ക സൃഷ്‌ടിക്കുന്നതെന്ന് പ്രവിശ്യാ ആരോഗ്യ മേധാവി പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ ക്ളർമോണ്ട് ടൗൺഷിപ്പിലെ യുണൈറ്റഡ് മെത്തഡിസ്‌റ്റ് ചർച്ച് അവശിഷ്‌ടങ്ങളുടെ കൂമ്പാരമായി മാറി. കൊടുങ്കാറ്റിനെ തുടർന്ന് സബ്-സഹാറൻ ആഫ്രിക്കയിലെ പ്രധാന തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. ദുരന്തത്തിൽ റോഡുകളെല്ലാം ഒലിച്ചു പോയിട്ടുണ്ട്.
Read Also: ചക്രവാതച്ചുഴി; വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത