ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു. പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എഎ റഹീം ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ച് അറസ്‌റ്റ് ചെയ്‌ത് നീക്കി. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും പോലീസിന്റെ അതിക്രമമുണ്ടായി. ഒരാളുടെ കരണത്തടിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
അതേസമയം, പ്രതിഷേധം കനക്കുന്നതിനിടെ മൂന്ന് സേനാ മേധാവിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ ബിആർ ചൗധരി എന്നിവരുടെ യോഗമാണ് രാജ്‌നാഥ് സിങ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സൈനിക യോഗമാണ് നടക്കുന്നത്.
അഗ്‌നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങാനാണ് കേന്ദ്രസർക്കാർ സേനാവിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതനുസരിച്ച് കര, വ്യോമസേനകൾ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാവികസേനയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു. അതേസമയം, പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന ആവശ്യം ശക്‌തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ.
Most Read: വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ