ഗ്രാമസഭക്കിടെ തര്‍ക്കം, അവസാനിച്ചത് കത്തിക്കുത്തില്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

By News Desk, Malabar News
Representational image
Ajwa Travels

നിലമ്പൂര്‍: പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തികുത്തില്‍. തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡണ്ട് മൂത്തേടത്ത് മുജീബ് റഹ്‌മാന്‍(36)നാണ് വെട്ടേറ്റത്.

മുണ്ടേരി നാരങ്ങാപ്പൊയില്‍ ബദല്‍ സ്‌കൂളില്‍ നടന്ന രണ്ടാം വാര്‍ഡിലെ ഗ്രാമസഭ യോഗത്തെ തുടര്‍ന്ന് ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം. മുജീബ് റഹ്‌മാന്റെ കൈവിരലിനാണ് സാരമായി പരിക്കേറ്റത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുജീബ് റഹ്‌മാനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്ത്(56) എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

ഗ്രാമസഭ യോഗത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ മുജീബ് റഹ്‌മാനും ഷൗക്കത്തും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടാകുകയും തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയുമായിരുന്നു. ഷൗക്കത്ത് തന്നെ ആക്രമിക്കുക ആയിരുന്നുവെന്നും ആദ്യം കഴുത്തിനായിരുന്നു വെട്ടിയതെന്നും ഇടത് കൈകൊണ്ട് തടയുന്നതിനിടെയാണ് കൈ വിരലുകള്‍ക്ക് വെട്ടേറ്റതെന്നും മുജീബ് റഹ്‌മാന്‍ പൊലീസിന് മൊഴി നല്‍കി.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുണ്ടേരിയിലെത്തിയ സ്‌ഥലം എംഎല്‍എ ആയ പിവി അന്‍വറിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നം തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷമെന്നാണ് സൂചന. ഒരു മാസമായി പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.

Malabar News: പ്രകടന പത്രിക; മത-സാമൂഹിക-സാംസ്‌കാരിക പ്രമുഖരുടെ യോഗം വിളിച്ച് യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE