വണ്ടൂര്‍: ഗ്രാമപഞ്ചായത്തിലെ 21ആം വാര്‍ഡ് ഗ്രാമസഭക്കിടെ കൂട്ടത്തല്ല്. സംഘർഷത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് സംഭവം. പഞ്ചായത്ത് അംഗമായ അരിമ്പ്ര മോഹനന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത ഗ്രാമസഭയില്‍ മുന്‍ ഭരണ സമിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ യോഗം സംഘര്‍ഷത്തിൽ കലാശിക്കുക ആയിരുന്നു.
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രജീഷ് പൈക്കാടന്‍ (31), അജീഷ് നറുകര (27), ആലിക്കാപറമ്പില്‍ ഉണ്ണി മമ്മത് (67), കോലാര്‍ ശ്രീജിത്ത് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരു പാര്‍ട്ടിയിലും പെട്ട 8 ഓളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
വാര്‍ഡിലെ വര്‍ഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുഴിക്കര കോളനി റോഡ് വിഷയം ഗ്രാമസഭയില്‍ ചോദിച്ച വ്യക്‌തിയെ കയ്യേറ്റം ചെയ്യാന്‍ മെമ്പർ ആഹ്വാനം ചെയ്‌തുവെന്നാണ് യുഡിഎഫിന്റെ ആരോപണം. കൂടാതെ മുന്‍ ബ്ളോക്ക് പഞ്ചായത്തംഗം ലാപ്‌സ് ആക്കിയ 53 ലക്ഷം രൂപയെ കുറിച്ചുള്ള ചോദ്യത്തോടും ഇടത് അംഗം മോശമായി പ്രതികരിച്ചതായും യുഡിഎഫ് ആരോപിച്ചു.
അതേസമയം വാര്‍ഷിക പദ്ധതിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ ഗ്രാമസഭ ഏതാണ്ട് തീരാറായ സമയത്ത് ഉന്നയിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പഞ്ചായത്ത് അംഗം പറയുന്നത്. ഗ്രാമസഭയുടെ മിനുട്ട്സ് വരെ ഇവർ കീറി നശിപ്പിച്ചതായും പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനൻ ആരോപിച്ചു. തുടർന്ന് ഇതിനെതിരെ പ്രതികരിച്ചതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഇവര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
പരിക്കേറ്റവർ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിൽസയിലാണ്. ഉണ്ണി മമ്മതിന് തലക്കാണ് പരിക്കേറ്റത്.
Malabar News: കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം