കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന് അഭിപ്രായങ്ങൾ ആരായാൻ മത നേതാക്കളുടെയും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെയും വ്യവസായികളുടെയും യോഗം വിളിച്ച് യുഡിഎഫ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മേഖകലളിൽ നിന്നുള്ളവരുടെ യോഗമാണ് ചേർന്നത്.
പ്രകടനപത്രിക സമിതി ചെയർമാൻ ബെന്നി ബെഹനാൻ, കൺവീനർ സിപി ജോൺ, ഡോ. എംകെ മുനീർ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട്ട് യോഗം വിളിച്ചു ചേർത്തത്. ജമാഅത്തെ ഇസ്‌ലാമി, ഇകെ വിഭാഗം സമസ്‌ത, മുജാഹിദ് വിഭാഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ കാന്തപുരം വിഭാഗം വിട്ടുനിന്നു. എസ്എൻഡിപിയും പങ്കെടുത്തു.
വിവിധ ജില്ലകളിലെ യോഗങ്ങൾ 21ന് പൂർത്തിയാവും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ബിഷപ്പുമാരായ റെമീജിയോസ് ഇഞ്ചനാനിയിൽ, ഡോ. വർഗീസ് ചക്കാലക്കൽ, മുജാഹിദ്, ദളിത് സംഘടനാ നേതാക്കൾ എന്നിവരെ നേരിൽപോയി കാണും.
വിദഗ്‌ധരെ പങ്കെടുപ്പിച്ച് വെബിനാറുകൾ സംഘടിപ്പിക്കും. അതിന് ശേഷം 25ന് നിർദേശങ്ങൾ ക്രോഡീകരിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുമെന്ന് എംകെ മുനീർ പറഞ്ഞു. വെറും വാഗ്‌ദാനങ്ങൾ മാത്രമാവില്ല പ്രകടനപത്രികയെന്നും പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും ബെന്നി ബെഹനാൻ പ്രതികരിച്ചു.
മതസംഘടനാ നേതാക്കളും എസ്എൻഡിപി യൂണിയൻ പ്രതിനിധികളും സാമ്പത്തിക സംവരണം സംബന്ധിച്ചുള്ള നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്. കേരളത്തിൽ നടക്കുന്ന സാമുദായിക ധ്രുവീകരണ പ്രവർത്തനങ്ങളെ നേരിടാൻ യുഡിഎഫിന് കഴിയണമെന്ന് ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
Also Read: ‘ഹലാൽ’ വിവാദത്തിൽ യുവ ഇസ്‌ലാമിക പണ്ഡിതൻ ഡോ.ഹകീം അസ്ഹരിയുടെ വിശദീകരണം