കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമ്മർദ്ദം ചെലുത്തുന്നതായി എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ ഇര മാത്രമാണ് താനെന്നും ശിവശങ്കര്‍ പറയുന്നു.
സ്വപ്‌നയും വേണുഗോപാലും ശിവശങ്കറുമായി നടത്തിയ വാട്ട്സ്ആപ് സന്ദേശങ്ങളുടെ പൂർണ്ണരൂപം സഹിതമാണ് ശിവശങ്കർ കോടതിയിൽ വിശദീകരണം നൽകിയത്. രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്‌റ്റ് ചെയ്‌തതെന്നും തന്നെപ്പറ്റി ഇഡി നുണകൾ പ്രചരിപ്പിക്കുകയാണെന്നും ശിവശങ്കർ കോടതിയിൽ ആരോപിച്ചു. ജാമ്യാപേക്ഷയിൽ നാളെ വിധി പറയാനിരിക്കെയാണ് ശിവശങ്കർ കോടതിക്ക് വിശദീകരണം നൽകിയത്.
അതേസമയം ശിവശങ്കറിനെ കസ്‌റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യുകയാണ്. കസ്‌റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചോദ്യം ചെയ്യുന്നത്.
രാവിലെ 10 മുതല്‍ 5 വരെയാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയതെങ്കിലും ഉച്ചക്ക് രണ്ട് മണിയോടെയാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ ജയിലില്‍ എത്തിയത്. രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്‌താൽ ശിവശങ്കറിന് അര മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും അഭിഭാഷകനെ ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നും കോടതി കസ്‌റ്റംസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വർണക്കടത്തിലും വിദേശത്തേക്ക് കറന്‍സി കടത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങളിലുമാവും കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍.
National News: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റു