കോഴിക്കോട്: കോണ്‍ഗ്രസ്സ് നേതാവും നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്‌തത് നീണ്ട പത്ത് മണിക്കൂര്‍. നിലമ്പൂരിലെ സ്വകാര്യ വിദ്യഭ്യാസ സഹായ ഏജന്‍സിയായ മേരി മാതാ എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനായ സിബി വയലിലുമായി ബന്ധപ്പട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്‌തത്.
Most Read: കൃഷ്‌ണ ജൻമഭൂമിയിലെ മുസ്‌ലിം പള്ളി പൊളിക്കണം; ഹരജി തള്ളി മഥുര സിവില്‍ കോടതി
ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായിരിക്കെ സിബി നിരന്തരം പരിപാടികള്‍ സ്‌പോൺസർ ചെയ്‌തതിനെ സംബന്ധിച്ചാണ് അന്വേഷണം. സിബിയുടെ സാമ്പത്തിക ഇടപാടുകളും മെഡിക്കല്‍ സീറ്റിന്റെ പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. കോഴിക്കോട് കല്ലായിയിലെ ഇഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്.
വിദ്യഭ്യാസ തട്ടിപ്പു കേസില്‍ പ്രതിയായ സിബി വയലില്‍ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ‘ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ’ യുടെ ബോര്‍ഡ് അംഗമെന്ന വ്യാജ മേല്‍വിലാസം സംഘടിപ്പിച്ചു നല്‍കിയെന്നും ഇതിനായി മൂന്ന് കോടി രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കഴിഞ്ഞ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മലയോര കര്‍ഷക മുന്നണി സ്ഥാനാര്‍ഥിയായി സിബി വയലില്‍ മല്‍സരിച്ചിട്ടുണ്ട്. ഈ സമയത്ത് ഇയാള്‍ സഞ്ചരിച്ചിരുന്നത് അശോകചിഹ്നം ഉള്‍പ്പെടുന്ന എഫ്‌സിഐയുടെ ബോര്‍ഡ് വെച്ച കാറിലായിരുന്നു. ഇതിലന്വേഷണം ആവശ്യപ്പെട്ട് നിലമ്പൂര്‍ സ്വദേശിയായ സി.ജി ഉണ്ണി എന്നയാള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് പുറത്ത് വരികയും കേസ് ഇഡിക്ക് കൈമാറുകയും ആയിരുന്നു.
ആര്യാടന്‍ ഷൗക്കത്തിനെ കൂടാതെ, പത്ര പ്രവര്‍ത്തകനായ എം പി വിനോദ് എന്നയാളും മൂന്ന് കോടി രൂപ കൈപ്പറ്റിയെന്ന് ചോദ്യം ചെയ്യലില്‍ സിബി വയലില്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട് ഉണ്ട്. വിനോദിനെയും ഇഡി പ്രതിചേര്‍ത്തിട്ടുണ്ട്. എന്നാല്‍, നിലമ്പൂര്‍ പാട്ടുല്‍സവത്തിന് സിബി നല്‍കിയ സംഭാവനകളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അന്വേഷിക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
സംസ്‌ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും എം.ബി.ബി.എസ് പഠനത്തിന് അഡ്‌മിഷൻ ശരിയാക്കുമെന്ന് കാണിച്ച് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികള്‍ തട്ടി എന്നാണ് ഇഡിക്ക് മുന്നിലുള്ള കേസ്. 2019 നവംബറില്‍ സിബി വയലില്‍ അറസ്റ്റിലായിരുന്നു.
Kerala News: വിവാദ യൂട്യൂബറെ മര്‍ദ്ദിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍