ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ളയെ എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ.ഡി) തിങ്കളാഴ്‌ച ചോദ്യം ചെയ്‌തു. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി കേസിലാണ് ഫാറൂഖ് അബ്‌ദുള്ളയെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
ഫാറൂഖ് അബ്‌ദുള്ള ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്തെ 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. 2002-2011 കാലയളവില്‍ സംസ്‌ഥാനത്ത് കായിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) അനുവദിച്ച ഗ്രാന്റുകളില്‍ നിന്ന് 43.69 കോടി രൂപ തിരിമറി നടത്തിയെന്ന് ആരോപിച്ചാണ് ഫാറൂഖ് അബ്‌ദുള്ളക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
Also Read: പുല്‍വാമയില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന് പരിക്ക്
എന്നാല്‍, പീപ്പീള്‍സ് സഖ്യ രൂപീകരണത്തിന് ശേഷമുളള ഈ നടപടി രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ഫാറൂഖ് അബ്‌ദുള്ളയുടെ മകന്‍ ഒമര്‍ അബ്‌ദുള്ള ആരോപിച്ചു. ആര്‍ട്ടിക്കിള്‍ 370 പുനഃസ്‌ഥാപിക്കുന്നതിന് ആയി ജമ്മു കശ്‌മീരില്‍ ഒത്തുചേര്‍ന്ന വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പീപ്പിള്‍സ് സഖ്യത്തിന് നേതൃത്വം നല്‍കിയത് ഫാറൂഖ് അബ്‌ദുള്ള ആയിരുന്നു.