കൊച്ചി: സ്വർണക്കടത്ത് കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ഇഡി നോട്ടീസിൽ സമയം നീട്ടി ചോദിച്ച് സ്വപ്‌ന സുരേഷ്. ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്‌ന ഇഡിയെ അറിയിച്ചു. കസ്‌റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ സന്ദേശം സംബന്ധിച്ച വെളിപ്പെടുത്തലിലാണ് ഇഡി മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
നാളെ ഹാജരാകണമെന്നാണ് സ്വപ്‌നയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് മാദ്ധ്യമ പ്രവർത്തകരെ കണ്ട സ്വപ്‌ന താൻ നേരത്തെ പറഞ്ഞ കാര്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്‌ഥരോട് വിശദീകരിക്കുമെന്ന് അറിയിച്ചു. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങളും വ്യക്‌തിപരമായ അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇവർ സമയം നീട്ടി ചോദിച്ചിരിക്കുന്നത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിളിച്ചത് എന്തിനെന്ന് വ്യക്‌തമല്ലെന്ന് സ്വപ്‌ന പറഞ്ഞു. നേരത്തെയുള്ള കേസിന്റെ ഭാഗമാണോ അതോ പുതിയ വെളിപ്പെടുത്തലാണോ കാരണമെന്ന് അറിയില്ല. മാദ്ധ്യമങ്ങളിലൂടെയാണ് മൊഴിയെടുക്കും എന്ന വിവരം അറിഞ്ഞത്. താൻ തെറ്റായ ഒന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെയും, അദ്ദേഹത്തിന്റെ പുസ്‌തകത്തെയും കുറിച്ചാണ് ചോദിക്കുന്നതെങ്കിൽ അറിയുന്നത് എല്ലാം പറയും.
അന്വേഷണ ഏജൻസിയോട് പൂർണമായും സഹകരിക്കും. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. ശിവശങ്കറിന്റെ പുസ്‌തകത്തെ കുറിച്ച് പറയാൻ വേണ്ടിയാണ് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്. അവിടെ പറഞ്ഞത് മുഴുവൻ സത്യമായ കാര്യങ്ങൾ മാത്രമാണെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേർത്തു.
Read Also: മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതിയില്ല; ഹരജി തള്ളി ഹൈക്കോടതി