നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം തൽപരകക്ഷികൾ ബോധപൂർവം സൃഷ്‌ടിക്കുന്നതാണെന്ന് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക. വിവാദത്തില്‍ ഉൽകണ്‌ഠ രേഖപ്പെടുത്തിയ ഫെഫ്‌ക ഈ വിഷയത്തില്‍ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള നാദിര്‍ഷയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത ഫെഫ്‌ക മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും വ്യക്‌തമാക്കി.
‘സിനിമയുടെ ടൈറ്റിൽ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തർദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങൾ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട്. ഈ മ യൗ ( ഈശോ മറിയം യൗസേപ്പ് ), ജോസഫ്, നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങൾ ഉദാഹരണങ്ങളാണ് . സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകൾ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിർത്താനുള്ള ഗൂഢനീക്കങ്ങൾ അന്നൊന്നും ഉണ്ടായിട്ടില്ല’
‘ജാതി, മത, രാഷ്‌ട്രീയ പ്രാദേശിക വിഭജനങ്ങളില്ലാതെ, പൂർണമായും സാമുദായിക സൗഹാർദത്തോടെ പ്രവർത്തിക്കുന്ന തൊഴിൽ ഇടമാണ് ചലച്ചിത്ര മേഖല. അത് തകർക്കാൻ ശ്രമിച്ചപ്പോഴൊക്കെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പരസ്‌പരം കൈകോർത്ത് കൂടുതൽ കരുത്തോടെ സിനിമാരംഗം മുന്നേറുകയാണ് ചെയ്‌തിട്ടുള്ളത് എന്ന് സാന്ദർഭികമായി ഓർമപ്പെടുത്തുന്നു’- ഫെഫ്‌ക തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഈശോ എന്ന ടൈറ്റിലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നിരുന്നത്. എന്നാൽ, ടൈറ്റിൽ മാറ്റില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു സംവിധായകൻ. താൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിർഷ വ്യക്‌തമാക്കിയിരുന്നു. അതേസമയം, സിനിമയുടെ ‘നോട്ട് ഫ്രം ദ ബൈബിൾ’ എന്ന ടാഗ്‌ലൈൻ മാറ്റുമെന്നും നാദിർഷ അറിയിച്ചിരുന്നു.
ഈശോയിൽ ജയസൂര്യയാണ് മുഖ്യകഥാപാത്രമായി എത്തുന്നത്.
Also Read: കോവിഡ്; കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ