തിരുവന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ പരിസ്ഥിതി ആഘാത നിയമ ഭേദഗതിയിൽ (എൻവിയോണ്മെന്റൽ ഇമ്പാക്ട് അസസ്‌മെന്റ്- ഇഐഎ) നിലപാടറിയിക്കാതെ കേരളം. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം കേന്ദ്ര നേതൃത്വം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടും സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. നാളെയാണ് സംസ്ഥാനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി.
വൻകിട വികസന പദ്ധതികൾ, തുറമുഖ നിർമ്മാണം, ഖനനം, റെഡ് വിഭാഗ വ്യവസായങ്ങൾ എന്നിവ ആരംഭിക്കുന്നതിന് കൃത്യമായ പരിസ്ഥിതി ആഘാത പഠനം വേണ്ടെന്ന് വക്കുകയോ ചുരുക്കുകയോ ചെയ്യുന്ന ഭേദഗതിയുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. പരിസ്ഥിതിയെ തകർക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും നടക്കുന്നത്.
വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശുപാർശകൾ സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി മെയ് മാസം തന്നെ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിന് അംഗീകാരം നല്കുകയോ കേന്ദ്ര സർക്കാരിന് കൈമാറുകയോ ചെയ്തിട്ടില്ല. പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള വകുപ്പാണ്. വിവാദ ഭേദഗതികൾ പരാമർശിക്കാതെയാണ് റിപ്പോർട്ട് നൽകിയതെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ജൂൺ 30 നായിരുന്നു സംസ്ഥാനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരം നൽകിയിരുന്നത്. എന്നാൽ ഡൽഹി ഹൈക്കോടതി ഇടപെട്ട് തീയതി നീട്ടുകയായിരുന്നു. സമയം നീട്ടി ലഭിച്ചിട്ടും വിഷയത്തിൽ വിദഗ്ദ്ധാഭിപ്രായം തേടാനും വിലയിരുത്തലുകൾ കേന്ദ്രത്തിന് കൈമാറാനും സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.
പരിസ്ഥിതി പ്രവർത്തകരുടെയും സംസ്ഥാനത്തെ യുവജനതയുടെയും നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെ എതിർപ്പ് അറിയിക്കുന്നതിന് കൂട്ടായ ശ്രമങ്ങൾ നടക്കുന്നുണ്ട്. പരിസ്ഥിതി നിയമങ്ങളെ ലഘൂകരിക്കുന്ന പുതിയ പരിഷ്കരണത്തിനെതിരെയായ എതിർപ്പുകൾക്കും ക്യാമ്പയിനുകൾക്കും സോഷ്യൽ മീഡിയ വഴി അമ്പരപ്പിക്കുന്ന പിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്രത്തെ സംസ്ഥാനത്തിന്റെ എതിർപ്പ് നാളെ അറിയിക്കാനാണ് സർക്കാർ തീരുമാനം.