ആലപ്പുഴ: എട്ട് വയസുകാരനെ ട്യൂഷൻ ടീച്ചറും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ആലപ്പുഴ മങ്കൊമ്പ് തെക്കേക്കര സ്വദേശികളായ അമ്മയും മകനുമാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയുമായി ശിശുക്ഷേമ സമിതിയെ (ചൈൽഡ് വെൽഫെയർ കമ്മിറ്റി) സമീപിച്ചപ്പോൾ കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു.
സമീപത്തെ വീട്ടിൽ ട്യൂഷന് അയച്ചപ്പോൾ ടീച്ചറും അവരുടെ ഭർത്താവും ചേർന്ന് മർദ്ദിച്ചെന്നും കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. ഇതിന് പുറമേ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അമ്മ പറയുന്നു. പുളിങ്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരാതിയുമായി ശിശുക്ഷേമ സമിതിയെ സമീപിച്ചപ്പോൾ കുട്ടിയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറയുന്നു. കേസ് ഒത്തുതീർപ്പാക്കാൻ പ്രാദേശിക സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നും ഭീഷണിയും സമ്മർദ്ദവും ഉണ്ടായതായി ആക്ഷേപമുണ്ട്. ആരോപണങ്ങൾ സ്‌ഥിരീകരിക്കുന്ന രേഖകളും കുട്ടിയുടെ അമ്മ പുറത്തുവിട്ടു. പരാതി അന്വേഷിക്കേണ്ട കമ്മീഷൻ അലംഭാവം കാട്ടിയെന്ന പരാതി ശക്‌തമാണ്.
സംഭവത്തിൽ ഉചിതമായ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മാനസികമായി തളർന്ന കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഴ്‌ച തോറും കൗൺസിലിംഗിന് വിധേയനാവുകയാണ്.
Also Read: രാജ്യത്ത് അനധികൃതമായി മൂന്നാം ഡോസ് വാക്‌സിനേഷൻ; റിപ്പോർട്