കോഴിക്കോട് : ഏലംകുളം കൊലക്കേസിലെ പ്രതിയായ വിനീഷ് ജയിലിൽ വച്ച് ആത്‍മഹത്യക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന വിനീഷ് ഇന്നലെയാണ് കൊതുകുതിരി കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. തുടർന്ന് ആശുപത്രിയിൽ എത്തിച്ച വിനീഷിന്റെ ആരോഗ്യസ്‌ഥിതി നിലവിൽ തൃപ്‌തികരമാണെന്നും അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവിന്റെ കട കത്തിച്ച സംഭവത്തിൽ വിനീഷിനെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടക്കാനിരിക്കെയാണ് ആത്‍മഹത്യ ശ്രമം നടന്നത്. അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ കഴിഞ്ഞ ദിവസം വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇതിന് മുൻപും പ്രതി ഇത്തരത്തിൽ ആത്‍മഹത്യ പ്രവണത കാണിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്‌തമാക്കി.
കഴിഞ്ഞ 17ആം തീയതിയാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ വിനീഷ് ദൃശ്യയെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് തടയാൻ ശ്രമിച്ച ദൃശ്യയുടെ സഹോദരിക്കും കുത്തേറ്റിരുന്നു. ദൃശ്യയുടെ പിതാവിന്റെ കട കത്തിച്ച് ശ്രദ്ധ തിരിച്ചതിന് ശേഷമാണ് വിനീഷ് വീട്ടിലെത്തി കൊലപാതകം നടത്തിയത്.
Read also : കോപ്പ അമേരിക്ക; തുടർച്ചയായ മൂന്നാം ജയം നേടി ബ്രസീൽ