റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയിൽ കൊളംബിയക്കെതിരായ മൽസരത്തിൽ ബ്രസീലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് കാനറികൾ വിജയം കൈക്കലാക്കിയത്. ഇഞ്ചുറി ടൈമിൽ കാസെമിറോയാണ് ഹെഡറിലൂടെ ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. ടൂർണമെന്റിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം ജയമാണ് ഇത്.
മൽസരത്തിന്റെ 10ആം മിനിറ്റിൽ തന്നെ ലൂയിസ് ഡയസിന്റെ തകർപ്പൻ ഗോളിൽ കൊളംബിയ മുന്നിലെത്തി. യുവാൻ ക്വാഡ്രാഡോ ബോക്‌സിലേക്ക് നീട്ടിനൽകിയ ക്രോസ് ഒരു ഓവർ ഹെഡ് കിക്കിലൂടെ ലൂയിസ് ഡയസ് വലയിൽ എത്തിക്കുകയായിരുന്നു. കളിയുടെ ദിശയ്‌ക്ക് എതിരായാണ് ആദ്യഗോൾ വീണത്. പന്ത് കൈവശം വയ്‌ക്കുന്നതിലും, ആക്രമണത്തിലും വ്യക്‌തമായ മുൻതൂക്കം ബ്രസീലിന് ഉണ്ടായിരുന്നെങ്കിലും ഗോൾ അകന്നുനിന്നു.
സൂപ്പർ താരം നെയ്‌മർക്ക് കൊളംബിയൻ താരങ്ങൾ സ്‌പേസ് അനുവദിക്കാതിരുന്നത് ബ്രസീൽ ആക്രമണങ്ങളുടെ മുനയൊടിച്ചു. നെയ്‌മർക്ക് ആദ്യ പകുതിയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ പകരക്കാരനായി ഫിർമിനോ എത്തിയതോടെ കളി മാറി. 78ആം ഗോൾ നേടിയ ഫിർമിനോയാണ് മൽസരം ബ്രസീലിന് അനുകൂലമാക്കിയത്.
പിന്നീട് നിരന്തരം ആക്രമിച്ച് കളിച്ച ബ്രസീൽ വിജയഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ മൽസരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ടീം ആഗ്രഹിച്ച നിമിഷം വന്നെത്തിയത്. നെയ്‌മർ എടുത്ത കോർണർ കിക്കിൽ കൃത്യമായി തലവച്ച കാസെമിറോയ്‌ക്ക് ലക്ഷ്യം തെറ്റിയില്ല. ഇന്നത്തെ ജയത്തോടെ ബ്രസീലിന് ഗ്രൂപ്പ് ബിയിൽ 9 പോയിന്റായി. 4 പോയിന്റോടെ കൊളംബിയയാണ് രണ്ടാമത്.
Read Also: രാജ്യത്ത് ഡെൽറ്റ പ്ളസ് വകഭേദം വ്യാപിക്കുന്നു; വിദഗ്‌ധ പഠനം നടത്തും