ന്യൂഡെൽഹി : രാജ്യത്ത് കൂടുതൽ സംസ്‌ഥാനങ്ങളിൽ രോഗവ്യാപനം തുടരുന്നത് കണക്കിലെടുത്ത് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം പഠനവിധേയമാക്കാൻ തീരുമാനിച്ച് ഐസിഎംആറും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠനവിധേയമാക്കും.
കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം 5 മുതൽ 10 പേരിലേക്കാണ് വ്യാപിക്കുന്നത്. കൂടുതൽ ആളുകളിലേക്ക് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇപ്പോൾ വാക്‌സിന്റെ ശേഷി ഉൾപ്പടെയുള്ള കാര്യങ്ങൾ പഠനവിധേയമാക്കാൻ അധികൃതർ തീരുമാനിച്ചത്. രാജ്യത്ത് ഇതുവരെ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചത് 40 പേർക്കാണ്.
ഡെൽറ്റ വകഭേദത്തെ പ്രതിരോധിച്ച കൊവാക്‌സിനും കോവിഷീൽഡിനും ഡെൽറ്റ പ്ളസിനെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തൽ. കൂടാതെ ഡെൽറ്റ പ്ളസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകുമെന്നതിന് തെളിവുകൾ ഇല്ലെന്നും ഐജിഐബി ഡയറക്‌ടർ അനുരാഗ് അഗർവാൾ വ്യക്‌തമാക്കി.
Read also : ജമ്മു കശ്‌മീരിലെ സർവകക്ഷി യോഗം ഇന്ന്