കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ വൈദ്യ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രതിയുടെ ശരീരത്തിലെ പരിക്കുകളുടെ സ്വഭാവവും പഴക്കവും പോലീസ് സർജൻ വിശദമായി പരിശോധിക്കും. കൂടുതൽ ശാസ്‌ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
അതേസമയം, ട്രെയിനിന് തീയിട്ടത് മറ്റൊരാൾ നൽകിയ ഉപദേശ പ്രകാരമാണെന്നാണ് ഷാറൂഖ് സെയ്‌ഫ് പോലീസിന് മൊഴി നൽകിയിട്ടുള്ളത്. ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നാണ് പ്രതി മഹാരാഷ്‌ട്ര എടിഎസിന് മൊഴി നൽകിയത്. എന്നാൽ, ഉപദേശം തന്നത് ആരാണെന്ന ചോദ്യത്തിന് ഇയാൾ വ്യക്‌തമായ മറുപടി നൽകിയിട്ടില്ല.
ചോദ്യങ്ങളോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ നീക്കം നടക്കുന്നതായാണ് പോലീസ് സംശയിക്കുന്നത്. മൊഴികൾ പഠിച്ചു പറയുന്നുവെന്നും പോലീസിന് സംശയമുണ്ട്. അതേസമയം, പ്രതിക്കെതിരെ യുഎപിഎ സെക്ഷൻ 16 ചുമത്താനാണ് പോലീസ് തലപ്പത്ത് ചർച്ചകൾ നടക്കുന്നത്. തീവ്രവാദ ബന്ധം വഴി മരണം സംഭവിക്കുന്ന കുറ്റകൃത്യമാണ് യുഎപിഎ 16. വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഷാരൂഖ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്യാനാണ് പോലീസ് നീക്കം നടത്തുന്നത്. ഷാരൂഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ‘കുറ്റം നടത്തിയത് താൻ ഒറ്റക്കാണെന്നും, പിന്നിൽ മറ്റാരുമില്ലെന്നും തന്റെ കുബുദ്ധിയിൽ ചെയ്‌ത് പോയതാണെന്നുമാണ്’ പ്രതി കേരളാ പോലീസിന് മൊഴി നൽകിയത്.
‘തീവെപ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്‌റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്‌ളാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ രത്‌നഗിരിയിലേക്ക് പോയി. ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ല. കേരളത്തിൽ ആദ്യമായാണ് എത്തുന്നതെന്നും’ ഷാരൂഖ് പോലീസിനോട് പറഞ്ഞു. എന്നാൽ, തനിക്ക് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് കൃത്യം നടത്തിയതെന്നാണ് മഹാരാഷ്‌ട്ര പൊലീസിന് നൽകിയ മൊഴി. മൊഴിയിലെ വൈരുധ്യം കാരണം വിശദപരിശോധനയ്‌ക്ക് ഒരുങ്ങുകയാണ് പോലീസ്.
Most Read: ഇന്ത്യ ഹനുമാനെ പോലെ വെല്ലുവിളികളെ നേരിടാൻ സജ്‌ജം; പ്രധാനമന്ത്രി