കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് വീണ്ടും ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ കോടതിയാണ് റിമാൻഡ് ചെയ്‌തത്. ഈ മാസം 27 വരെയാണ് റിമാൻഡ് കാലാവധി. കസ്‌റ്റഡിയിൽ ആയിരുന്ന പ്രതിയെ ഇന്ന് ഉച്ചയോടെയാണ് എൻഐഎ സംഘം കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയ ഡിജിറ്റൽ രേഖകൾ എൻഐഎ പരിശോധനക്ക് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡെൽഹിയിൽ പത്തിടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഷാരൂഖ് സെയ്‌ഫിയുടെ ഷഹീൻബാഗിലെ വീട്ടിലും, സമീപ പ്രദേശങ്ങളിലുമാണ് പരിശോധന നടത്തിയത്.
ഇവിടങ്ങളിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. തീവ്ര മുസ്‌ലിം പ്രചാരകരെ ഷാരൂഖ് സെയ്‌ഫി പിന്തുടർന്നിരുന്നു എന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ചോദ്യം ചെയ്യലിൽ നിന്നും ഫോൺ രേഖകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു ഡെൽഹിയിലെ പരിശോധന. നേരത്തെ കോഴിക്കോടും കണ്ണൂരും എൻഐഎ പരിശോധന നടത്തിയിരുന്നു.
Most Read: ഡോ. വന്ദനയുടെ കൊലപാതകം; ഹൗസ് സർജൻമാർ ഇന്ന് മുതൽ എമർജൻസി ഡ്യൂട്ടിയിൽ