തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന വികെ മധുവിനെ തരംതാഴ്‌ത്തി. അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്‌ചയെ തുടർന്നാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കരയിലെ സിപിഎം സ്‌ഥാനാർഥി ജി സ്‌റ്റീഫന് വേണ്ടിയുള്ള പ്രചാരണത്തിൽ സജീവമായില്ലെന്നും, ഇടത് സ്‌ഥാനാർഥിയെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് മധുവിനെതിരെ ഉയർന്ന ആരോപണം.
മണ്ഡലത്തിൽ എൽഡിഎഫ് വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്‌ച സംഭവിച്ചതായി സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. ആദ്യം മധുവിനെ ആയിരുന്നു ഇവിടെ സ്‌ഥാനാർഥിയായി തീരുമാനിച്ചിരുന്നത്. പിന്നീട് ജി സ്‌റ്റീഫൻ സ്‌ഥാനാർഥി ആയതോടെ മധു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നുവെന്ന് പരാതി ഉയർന്നിരുന്നു.
തുടർന്ന് പരാതിയുടെ അടിസ്‌ഥാനത്തിൽ മൂന്നംഗ കമ്മീഷനെ പരിശോധനക്കായി ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തുക ആയിരുന്നു. മധുവിന് പാർലമെന്ററി വ്യാമോഹം ഉണ്ടായെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്റെ വിലയിരുത്തൽ.
വികെ മധുവിന്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് മൂന്നംഗ സമിതി അന്വേഷണം പൂർത്തിയാക്കിയത്. മധുവിന്റെ ഭാഗത്ത് വീഴ്‌ച സംഭവിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
Most Read: മുട്ടിൽ മരം മുറിയിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി