കണ്ണൂര്‍: ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും മതനിരപേക്ഷതയുടെ ശക്‌തി ദുര്‍ഗമായാണ് കേരളം നിലകൊള്ളുന്നതെന്നും കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം തീര്‍ക്കുന്ന ശക്‌തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് ആര്‍എസ്എസിനും ബിജെപിക്കും കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിയാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ കേരളത്തെ കുറിച്ച് വ്യാജമായ ചിത്രം സൃഷ്‌ടിക്കാനാകുമോ എന്നാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. കേരളത്തെ എപ്പോഴും ഇകഴ്‌ത്തി കാട്ടാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം തന്ന അരിക്ക് പോലും അണ പൈ കണക്ക് പറഞ്ഞ് തിരികെ വാങ്ങി. സഹായത്തിന് മുന്നോട്ട് വന്ന രാജ്യങ്ങളെ അതിനനുവദിച്ചില്ല.
ഏതെങ്കിലും ഒരിടത്ത് വിജയിക്കുമെന്ന് പറയാന്‍ കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റില്ല. കോണ്‍ഗ്രസും യുഡിഎഫും സഹായിച്ചതു കൊണ്ടാണ് ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാനായതെന്നും പിണറായി വിമര്‍ശിച്ചു. നേമത്ത് കഴിഞ്ഞ തവണ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ളോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദാനിയുമായി പുതിയ കരാറുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. പുതിയ കരാറുണ്ടെങ്കില്‍ പുറത്തുവിടട്ടേ എന്ന് അദ്ദേഹം ചെന്നിത്തലയെ വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുകയാണ്.
കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനവുമായാണ് കെഎസ്ഇബിക്ക് കരാര്‍. അദാനിയുമായി കരാറില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ തന്നെ വ്യക്‌തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
National News: രാജ്യത്ത് ഇന്ന് 89,129 കോവിഡ് കേസുകൾ; ആറ് മാസത്തിനിടയിലെ ഉയർന്ന പ്രതിദിന വർധന