കാസർഗോഡ്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്.
നേരത്തെ പോലീസിന് നൽകിയ മൊഴിയിൽ പണം നൽകുന്നതിന് മുൻപ് ബിജെപി പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽ വെച്ചെന്നും സുന്ദര പറഞ്ഞിട്ടുണ്ട്. ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നും ഉള്ള മൊഴി തന്നെയാണ് കെ സുന്ദര ക്രൈം ബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചത്.
മഞ്ചേശ്വരത്തെ നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇന്നലെ പരാതിക്കാരനായ വിവി രമേശന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ബിജെപി നേതാക്കൾ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകിയെന്നാണ് സുന്ദര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
National News: ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണം; പ്രധാനമന്ത്രിയോട് സുവേന്ദു അധികാരി