ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സ്‌ഥാനാർഥികളെ രാജസ്‌ഥാനിലെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണ് 20 ഓളം സ്‌ഥാനാർഥികളെ ജയ്‌പൂരിലെ ഫെയർമോണ്ട് ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്. കോൺഗ്രസിന് തിരിച്ചുവരാൻ സാധ്യതയുള്ള സംസ്‌ഥാനമാണ് അസം.
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിജയിച്ച സ്‌ഥാനാർഥികളെ മറ്റു സംസ്‌ഥാനങ്ങളിലേതിന് സമാനമായി പണവും സ്‌ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌ത് വശത്താക്കാൻ ശ്രമിക്കുമെന്ന് കോൺഗ്രസ് ഭയപ്പെടുന്നു. അതുകൊണ്ടാണ് വോട്ട് എണ്ണുന്നതിന് മുൻപ് തന്നെ സ്‌ഥാനാർഥികളെ റിസോർട്ടിലേക്ക് മാറ്റിയത്.
മൂന്ന് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടന്ന അസമിൽ ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ് പൂർത്തിയായത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്‌ഥാനങ്ങൾക്ക് ഒപ്പം മെയ് രണ്ടിന് അസമിലും ഫലം പ്രഖ്യാപിക്കും.
രാജസ്‌ഥാനിൽ കോൺഗ്രസ് സർക്കാരാണ് അധികാരത്തിൽ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇവിടെ കൂടുതൽ ഇടപെടൽ നടത്താനാകില്ലെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. രാജസ്‌ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫെയർമോണ്ടിലേക്ക് മാറ്റിയ അസം നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥികളെ അജ്‌ഞാത വ്യക്‌തികൾ സമീപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം രാജസ്‌ഥാനിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിക്കും പാർട്ടി നിയമസഭാംഗമായ റഫീക്ക് ഖാനും നൽകി.
അസമിലെ കോൺഗ്രസിന്റെ സഖ്യകക്ഷിയായ അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എഐയുഡിഎഫ്) 14 സ്‌ഥാനാർഥികളെയും കോൺഗ്രസ് സ്‌ഥാനാർഥികളോടൊപ്പം രാജസ്‌ഥാനിലേക്ക് മാറ്റിയിട്ടുണ്ട്. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിൽ 19 എണ്ണത്തിലാണ് എഐയുഡിഎഫ് മൽസരിച്ചത്. പാർട്ടിയുടെ മറ്റ് സ്‌ഥാനാർഥികളെ ഉടൻ സംസ്‌ഥാനത്ത് നിന്ന് മാറ്റുമെന്ന് എഐയുഡിഎഫിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
Also Read: മലമ്പുഴയിലെ വോട്ട് വിവാദം; യുഡിഎഫ് ബിജെപിക്ക് വോട്ട് വിറ്റുവെന്ന് ജനതാദൾ നേതാവ്