പാലക്കാട്: മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം പുകയുന്നു. യുഡിഎഫ് സ്‌ഥാനാർഥി എസ്കെ അനന്തകൃഷ്‌ണൻ ബിജെപിക്ക് വോട്ട് വിറ്റെന്ന് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ ആരോപിച്ചു. പതിനായിരം വോട്ടാണ് വിറ്റതെന്നാണ് ആരോപണം. എന്നാൽ മനോനില തെറ്റിയ ജോൺ ജോണിനെ ഡോക്‌ടറെ കാണിക്കണമെന്ന് എസ്കെ അനന്തകൃഷ്‌ണൻ പ്രതികച്ചു.
ഹരിപ്പാടും, പുതുപ്പള്ളിയിലും ജയിക്കാൻ മലമ്പുഴയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റുവെന്ന ആരോപണവുമായി മന്ത്രി എകെ ബാലനും നേരത്തെ രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ജയിക്കണമെങ്കിൽ ബിജെപി വോട്ടുകള്‍ കൂടിയേ തീരുവെന്നും ഇതിന് പകരമായി മലമ്പുഴയിലും പാലക്കാടും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നും ആയിരുന്നു എകെ ബാലന്റെ ആരോപണം.
എന്നാൽ കാശുകൊടുത്ത് വോട്ടുവാങ്ങേണ്ട സ്‌ഥിതി ബിജെപിക്കില്ലെന്നാണ് എൻഡിഎ സ്‌ഥാനാർഥി സി കൃഷ്‌ണകുമാറിന്റെ പ്രതികരണം. ഇരുമുന്നണികളോടും അസംതൃപ്‌തി ഉള്ളവരുടെ വോട്ട് കിട്ടിയെന്നും വോട്ടുകച്ചവടമല്ല നടന്നതെന്നും ബിജെപി സ്‌ഥാനാർഥി പറഞ്ഞു.
വോട്ടുകച്ചവട വിവാദത്തിൽ മന്ത്രി എകെ ബാലന് പിന്നാലെ യുഡിഎഫ് ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ വിമർശനം നടത്തിയത്. യുഡിഎഫ് നേരത്തെ മലമ്പഴുയിൽ സ്‌ഥാനാർഥിയായി നിശ്‌ചയിച്ചിരുന്നത് ജോൺ ജോണിനെ ആയിരുന്നു. എൽഡിഎഫ് ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം തരം താണ ആരോപണങ്ങൾ ഉന്നയിക്കുന്ന ജോൺ ജോണിന് സമനിലതെറ്റിയെന്നും പ്രവർത്തന മികവ് കണ്ട് കച്ചവടം പൊളിഞ്ഞതിലുളള വിഷമമാണ് അദ്ദേഹത്തിനെന്നും യുഡിഎഫ് സ്‌ഥാനാർഥി എസ്കെ അനന്തകൃഷ്‌ണൻ പ്രതികരിച്ചു.
Read Also: മാസ് വാക്‌സിനേഷന് ‘ക്രഷിങ് ദ കർവ്’ കർമ പദ്ധതിയുമായി സർക്കാർ