തിരുവനന്തപുരം: മാസ് വാക്‌സിനേഷന് ‘ക്രഷിങ് ദ കർവ് ‘ കർമ പദ്ധതിയുമായി സംസ്‌ഥാന സർക്കാർ. 45 വയസിന് മുകളിൽ പ്രായമുള്ള പരമാവധി പേർക്ക് ഒരു മാസത്തിനുള്ളിൽ കുത്തിവെപ്പ് നൽകാനാണ് സർക്കാർ തീരുമാനമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കിടക്കകളും വെന്റിലേറ്റർ സൗകര്യങ്ങളും വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ഉമ്മൻ ചാണ്ടിയുടേയും ആരോഗ്യ നില തൃപ്‌തികരമാണ് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വരുന്ന മൂന്നാഴ്‌ച അതി നിർണായകമാണെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. 4000 പിന്നിട്ട പ്രതിദിന കോവിഡ് കണക്കുകൾ പതിനായിരം കവിഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ. രോഗവ്യാപനം അതിവേഗത്തിണ്. ഇക്കാര്യം കണക്കിലെടുത്ത് കിടക്കകൾ, ഐസിയു , വെന്റിലേറ്റർ സംവിധാനങ്ങൾ വർധിപ്പിക്കാനും നിർദേശം ഉണ്ട്.
അതേസമയം, സംസ്‌ഥാനത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു. 100 പേരെ പരിശോധിക്കുമ്പോൾ ഏഴുപേർ പോസിറ്റീവാകുന്ന സ്‌ഥിതിയാണ് സംസ്‌ഥാനത്ത് ഉള്ളത്.
ആവശ്യമുള്ളത്രയും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ ഉറപ്പുവരുത്തും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച തരത്തിലാവും വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണന.
സംസ്‌ഥാനത്ത് 11 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വേ വ്യക്‌തമാക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 89 ശതമാനം പേര്‍ക്ക് രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആള്‍ക്കൂട്ടം ഉണ്ടായി. പലസ്‌ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഏപ്രില്‍ മാസം നിര്‍ണായകമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കും. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Also Read: മൻസൂറിന്റെ കൊലപാതകം; അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി ചെന്നിത്തല