അമരാവതി: ആന്ധ്രാപ്രദേശിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ യുവാവ് മരിച്ചു. ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിന് തീപിടിക്കുകയായിരുന്നു. ഡിടിപി ഓപ്പറേറ്ററായ കൊട്ടകൊണ്ട ശിവകുമാർ(40) ആണ് മരിച്ചത്. കൂടാതെ ഭാര്യ ഹാരതി(30), മക്കളായ ബിന്ദുശ്രീ(10), ശശി(6) എന്നിവർ ചികിൽസയിലാണ്. ഭാര്യയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്.
ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് അപകടം നടന്നത്. അപകടത്തിന് ഒരു ദിവസം മുൻപാണ് ഇവർ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയത്. ശനിയാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്‌ച വാങ്ങിയ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി കിടപ്പുമുറിയിൽ രാത്രി ചാർജ് ചെയ്യാൻ വച്ചപ്പോഴായിരുന്നു അപകടം ഉണ്ടായത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ശിവകുമാർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
തീപിടിച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് ബോധക്ഷയം സംഭവിച്ചതിനെ തുടർന്നാണ് മക്കളായ ബിന്ദുശ്രീ, ശശി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ നിലവിൽ അപകടനില തരണം ചെയ്‌തതായും അധികൃതർ വ്യക്‌തമാക്കി. സമാനനിലയിൽ ഇലക്‌ട്രിക് വാഹനങ്ങൾ മൂലം നിരവധി അപകടങ്ങൾ രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്നുണ്ട്.
Read also: തീപ്പൊള്ളലേറ്റ് ഗുരുതരാവസ്‌ഥയിലായ യുവാവും പെണ്‍കുട്ടിയും മരിച്ചു