കാസർഗോഡ്: ബാവിക്കരയടുക്കം കുട്ട്യാനത്ത് ഒറ്റയാൻ കൃഷിയിടത്തിലിറങ്ങി വിളനശിപ്പിക്കുന്നത് തുടരുന്നു. ആഴ്‌ചകളായിട്ടും ഇതിന് ശമനമാകാത്തതിനാൽ ആശങ്കയിലാണ് നാട്ടുകാർ. കവുങ്ങ്, തെങ്ങ്, വാഴ, റബ്ബർ, ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. ജലസേചനത്തിനൊരുക്കിയ പമ്പുകളും പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്.
എം ജനാർദനൻ, കെ കമലാക്ഷൻ, കെ നാരായണൻ, രാജേശ്വരി, കോടോത്ത് പ്രേമചന്ദ്രൻ, സതീശൻ, മാധവി, മധു നമ്പ്യാർ എന്നിവരുടെ തോട്ടങ്ങളിലാണ് കൂടുതൽ നാശം. പുഴയോര കാർഷിക ഗ്രാമമാണ് കുട്ട്യാനം. പുഴയുടെ മറുകര മുളിയാർ പഞ്ചായത്തുപരിധിയിലെ കാട്ടിൽ ദിവസങ്ങളായി ആന തമ്പടിച്ചിരിക്കുകയാണ്.
പുഴകടന്നാണ് ആന ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെത്തുന്നത്. ബാവിക്കര തടയണയിൽ വെള്ളം നിറഞ്ഞത് കൊണ്ട അതിൽ ഇറങ്ങിയാണ് ആനയെത്തുന്നത്. എന്നും വൈകീട്ട് ആറോടെയാണ് ആന പുഴയിലിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. രാത്രിയാണ് കൃഷിയിടത്തിലിറങ്ങുന്നത്. നേരം വെളുക്കുംവരെ കൃഷിയിടത്തിൽ സർവനാശം വരുത്തിയാണ് പുഴകടന്ന് തിരിച്ചുപോകുന്നത്. വൈകീട്ടോടെ വീണ്ടുമെത്തുന്നു.
വെള്ളിയാഴ്ച രാത്രിയും ഒറ്റയാൻ പുഴ കടന്നെത്തി. എട്ടോടെയാണ് പുഴയിൽനിന്ന് കരകയറിയത്. കൃഷിയിടത്തിൽ കവുങ്ങ് മറിച്ചിടുന്ന ഒച്ചകേട്ട് നാട്ടുകാർ സംഘടിച്ചു. പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയും മറ്റും ഏറെനേരം തുരത്താൻ ശ്രമിച്ചെങ്കിലും ആന കൂട്ടാക്കിയില്ല. ഇന്നലെയും വിളകൾക്ക് നാശം സംഭവിച്ചു.
Read Also: കോവിഡ് ചികിൽസ; കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്താൻ നീക്കം, ഇന്ന് ചർച്ച