തൃശൂർ: പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആനയെ പങ്കെടുപ്പിച്ചതിന് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് എഡി ധനീപ്, ആനയുടെ ഒന്നാം പാപ്പാൻ കോഴിക്കോട് വെള്ളിമന സ്വദേശി കെ സൈനുദ്ധീൻ, രണ്ടാം പാപ്പാൻ തിരൂർ തൃപ്പങ്ങോട് സ്വദേശി ജാബറിൽ എന്നിവരുടെ പേരിലാണ് സാമൂഹിക വനവൽക്കരണ വിഭാഗം കേസെടുത്തത്.
ഈ മാസം 19നാണ് അണ്ടത്തോട്, കുമാരൻപടി, പാപ്പാളി ഭാഗങ്ങളിൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ ആനയെ പങ്കെടുപ്പിച്ച് ആഹ്ളാദപ്രകടനം നടന്നത്. ഇതിനെതിരെ നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ലംഘനത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തി ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫീസർ കെടി സജീവ്, സെക്ഷൻ ഓഫീസർ എംപി അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുക ആയിരുന്നു.
നാട്ടാന പരിപാലന ചട്ടപ്രകാരം ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങിയിട്ടുള്ള ആനകളെ മാത്രമേ എഴുന്നള്ളിക്കാൻ പാടുള്ളൂ. എന്നാൽ അനുമതിയില്ലാതെയാണ് ഇവിടെ ആനയെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത്. പ്രകടനത്തിൽ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ആനപ്പുറത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
2012നു മുൻപ് വനംവകുപ്പിൽ രജിസ്‌റ്റർ ചെയ്‌ത ക്ഷേത്ര ഉൽസവങ്ങൾക്കും ആചാരങ്ങൾക്കും മാത്രമേ ആനയെ എഴുന്നള്ളിക്കാൻ അനുവാദമുള്ളൂ. നിലവിൽ കോവിഡ് നിയന്ത്രണമുള്ളതിനാൽ ചട്ടം പാലിക്കുന്നത് കർശനമാക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
Malabar News: ഔഫിന്റെ കൊലപാതകം; മുസ്‌ലിംലീഗ് നിലപാടിനെ ജനാധിപത്യ വിശ്വാസികൾ തള്ളിപ്പറയണം -എസ്‌വൈഎസ്