വാഷിംഗ്‌ടൺ: പൂർണമായും വാക്‌സിനേഷൻ ലഭിച്ച ആളുകൾ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് യുഎസ് പഠനത്തിൽ കണ്ടെത്തൽ. കോവിഡ് വാക്‌സിനുകളുടെ തുടർച്ചയായ ഫലപ്രാപ്‍തിയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
കൂടാതെ കുത്തിവെപ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും, ഡെൽറ്റ വകഭേദം ഏറ്റവും സാധാരണ വേരിയന്റായി മാറിയെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനേഷൻ എടുത്ത 86 ശതമാനത്തിലധികം പേർക്ക് ആശുപത്രിവാസം വേണ്ടിവന്നില്ല. ഒപ്പം തന്നെ 75 വയസിന് മുകളിലുള്ള ആളുകളിൽ 76 ശതമാനം പേർക്കും ആശുപത്രിവാസം ഒഴിവാക്കാനായെന്നും യുഎസ് ആരോഗ്യ വിദഗ്‌ധർ വ്യക്‌തമാക്കി.
വാക്‌സിനെടുത്തതിലൂടെ കോവിഡ് മൂലമുള്ള മരണസംഖ്യയും, ആശുപത്രിയിലാകുന്നവരുടെ എണ്ണവും വളരെ കുറഞ്ഞെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതേസമയം അമേരിക്കയിൽ രണ്ട് വാക്‌സിനും സ്വീകരിച്ച ആളുകൾക്ക് ബൂസ്‌റ്റർ ഡോസ് നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ആദ്യം പ്രായമായ ആളുകൾക്കായിരിക്കും ബൂസ്‌റ്റർ ഡോസ് നൽകുക.
Read also: വ്യാജ ലൈസൻസുള്ള തോക്ക്; കശ്‌മീരികൾക്കെതിരെ കണ്ണൂരിലും കേസ്