ലണ്ടൻ: ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ അന്ത്യം പ്രവചിച്ച് ലാന്‍സെറ്റ് മെഡിക്കൽ ജേർണൽ. ഇനിയുള്ള കാലവും കൊറോണ വൈറസ് നമുക്ക് ചുറ്റും ഉണ്ടാകുമെങ്കിലും ഒരു മഹാമാരി എന്ന നിലയിലുളള കോവിഡിന്റെ പ്രയാണം ഉടന്‍ അവസാനിക്കുമെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം പ്രവചിക്കുന്നു.
കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ തരംഗത്തിന് ശേഷവും കോവിഡ് തിരികെ വരുമെങ്കിലും നാം രണ്ടു വര്‍ഷമായി കാണുന്ന തരത്തിലുള്ള മഹാമാരി ഇനി ഉണ്ടാകില്ല. ആരോഗ്യ സംവിധാനങ്ങള്‍ക്കും സമൂഹത്തിനും കൈകാര്യം ചെയ്യാവുന്ന മറ്റൊരു സാധാരണ രോഗമായി കോവിഡ് മാറുമെന്നും ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷനിലെ (ഐഎച്ച്എംഇ) പ്രൊഫസര്‍ ക്രിസ്‌റ്റഫര്‍ മുറേ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ സർക്കാരുകളും സമൂഹങ്ങളും സ്വീകരിച്ച് വരുന്ന അനന്യസാധാരണമായ നടപടികള്‍ക്ക് വൈകാതെ അവസാനമാകും. ഒമൈക്രോൺ തരംഗത്തിന്റെ വേഗവും തീവ്രതയും കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക അന്വേഷണം പോലുള്ള നടപടികള്‍ പ്രയോജന രഹിതമാണ്. നിലവിലെ നിയന്ത്രണ നയസമീപനങ്ങള്‍ മാറണമെന്നും പ്രൊഫസര്‍ മുറേ അഭിപ്രായപ്പെടുന്നു.
കൂടാതെ, 2022 മാര്‍ച്ച് അവസാനത്തോടെ ലോകജനസംഖ്യയില്‍ പാതിയലധികം പേരും ഒമൈക്രോൺ ബാധിതരാകുമെന്നും ഐഎച്ച്എംഇ പഠന മോഡലുകളുടെ അടിസ്‌ഥാനത്തില്‍ ലേഖനം പറയുന്നുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും മിതമായ ലക്ഷണങ്ങൾ ഉള്ളവരുമായ കോവിഡ് രോഗികളുടെ എണ്ണം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണിൽ കൂടുതലാണ്.2022 ജനുവരി 17ലെ കണക്ക് അനുസരിച്ച് 25 രാജ്യങ്ങളില്‍ ഒമൈക്രോൺ തരംഗം മൂർധന്യത്തില്‍ എത്തിയിട്ടുണ്ട്. ഫെബ്രവുരി രണ്ടാം വാരത്തോടെ പല രാജ്യങ്ങളിലും ഒമൈക്രോൺ തരംഗം മൂര്‍ധന്യത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും ലേഖനം പറയുന്നു.
കിഴക്കന്‍ യൂറോപ്പ്, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ചില രാജ്യങ്ങളില്‍ ഇനിയും ഒമൈക്രോൺ തരംഗം ആരംഭിച്ചിട്ടില്ല. ഇവിടങ്ങളില്‍ കൂടി ഒമൈക്രോൺ തരംഗം ആരംഭിച്ച് കഴിഞ്ഞാല്‍ മാര്‍ച്ചിന് ശേഷം സ്‌ഥിതി മെച്ചപ്പെടുമെന്ന് ലേഖനം പറയുന്നു. ലോകജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിനും പല തവണ വൈറസ് ബാധിച്ച സ്‌ഥിതി വിശേഷവും, വാക്‌സിനുകളും, ബൂസ്‌റ്റർ ഡോസുകളും ആന്റി വൈറല്‍ മരുന്നുകളുടെ ആവിര്‍ഭാവവും എല്ലാം ചേര്‍ന്ന് ഭാവിയിലെ തരംഗങ്ങള്‍ക്ക് ശക്‌തി കുറഞ്ഞേക്കുമെന്നും പ്രൊഫസര്‍ മുറേ വിശ്വാസം പ്രകടിപ്പിക്കുന്നു. മഹാമാരിയെ നേരിടാന്‍ ഭരണകൂടങ്ങളും സമൂഹങ്ങളും സ്വീകരിച്ച നടപടികളും മുൻകരുതലുകളും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാൻ സഹായകരമായെന്നും ലേഖനം പറഞ്ഞു.
Most Read: സിദ്ദുവിന് വേണ്ടി പാകിസ്‌ഥാനിൽ നിന്ന് സന്ദേശം വന്നിരുന്നു; അമരീന്ദർ സിംഗ്