വെല്ലിങ്‌ടൺ: ലോകത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടുവർഷത്തോളം ഒരു കേസ് പോലും റിപ്പോർട് ചെയ്യാതിരുന്ന ദക്ഷിണ പസഫിക് രാജ്യമായ ‘കുക്ക്’ ദ്വീപിൽ ആദ്യ രോഗബാധ സ്‌ഥിരീകരിച്ചു. സഞ്ചാരികൾക്കായി അതിർത്തികൾ തുറന്നതിന് സംഭവം.
17000ത്തോളം ദ്വീപ് നിവാസികളാണ് ഇവിടെയുള്ളത്. ഇതിൽ 96 ശതമാനം പേർ രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്. പത്ത് വയസുള്ള ഒരു ആൺകുട്ടിക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെന്ന് പ്രസിഡണ്ട് മാർക്ക് ബ്രൗൺ അറിയിച്ചു. കുട്ടിയും കുടുംബവും നിരീക്ഷണത്തിൽ കഴിയുകയാണ്. ന്യൂസിലൻഡിൽ നിന്നാണ് കുട്ടി ദ്വീപിൽ എത്തിയതെന്നാണ് പ്രാഥമിക വിവരം. 176 യാത്രക്കാരുള്ള വിമാനത്തിലാണ് ഇവർ ദ്വീപിൽ എത്തിയത്.
വിമാനയാത്ര ആരംഭിക്കുന്നതിന് മുൻപ് കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ, ദ്വീപിൽ എത്തിയതിന് ശേഷം നടത്തിയ പരിശോധനയിൽ രോഗം സ്‌ഥിരീകരിക്കുകയായിരുന്നു. അതിർത്തികൾ തുറക്കുന്നതിന് മുന്നോടിയായി ഞങ്ങൾ സ്വയം പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. പരിശോധന ശക്‌തമാക്കിയത് കാരണമാണ് അതിർത്തിയിൽ വെച്ചുതന്നെ രോഗം കണ്ടെത്താൻ സാധിച്ചതെന്നും മാർക്ക് ബ്രൗൺ പറഞ്ഞു.
കോവിഡ് റിപ്പോർട് ചെയ്‌തത് മുതൽ ദ്വീപിലെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. ജനുവരി 14 മുതൽ ന്യൂസിലൻഡുമായി ക്വാറന്റെയ്‌ൻ ഇല്ലാത്ത യാത്രകൾ ആരംഭിക്കാൻ ആലോചനയുണ്ടായിരുന്നു. ഇതിനിടെയാണ് ആദ്യ കേസ് റിപ്പോർട് ചെയ്യുന്നത്. ന്യൂസിലൻഡുമായി സ്വതന്ത്ര സഹകരണത്തിൽ നിലനിൽക്കുന്ന രാജ്യമാണിത്. വിനോദസഞ്ചാരമാണ് ഇവിടുത്തെ പ്രധാന സാമ്പത്തിക മേഖല.
Also Read: മരണപ്പെട്ട കർഷകരുടെ വിവരങ്ങൾ ഞങ്ങൾ തരാം; കേന്ദ്രത്തോട് രാഹുൽ ഗാന്ധി