ന്യൂഡെല്‍ഹി: വിവാദ കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്ക് കൈയിൽ ഇല്ലെന്ന് പറഞ്ഞ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ധാര്‍ഷ്‌ട്യവും നിര്‍വികാരവുമാണ് ഇതില്‍നിന്ന് വ്യക്‌തമാകുന്നത് എന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങൾ പക്കലില്ലെന്നും അതിനാൽ നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രസക്‌തിയില്ലെന്നും കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ കൃഷി മന്ത്രാലായം വ്യക്‌തിമാക്കിയിരുന്നു. പ്രതിഷേധത്തിനിടെ മരിച്ച പഞ്ചാബിനു പുറത്തുനിന്നുള്ള 100 കര്‍ഷകരുടെ പട്ടിക കോണ്‍ഗ്രസിന്റെ കൈയിലുണ്ട്. കൂടാതെ, മരിച്ച 200 കര്‍ഷകരുടെ പട്ടിക പൊതുരേഖകളുടെ അടിസ്‌ഥാനത്തില്‍ തയാറാക്കിയിട്ടുണ്ട്. ഈ പട്ടിക തിങ്കളാഴ്‌ച പാര്‍ലമെന്റിനു മുന്നില്‍ സമര്‍പ്പിക്കുമെന്നും രാഹുല്‍ അറിയിച്ചു.
കൂടാതെ കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം പഞ്ചാബ് സര്‍ക്കാറിനില്ലെന്ന് പറഞ്ഞ രാഹുല്‍, സംസ്‌ഥാനത്ത് മരിച്ച 403 കര്‍ഷകരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട് എന്നും കൂട്ടിച്ചേർത്തു. ജീവന്‍ നഷ്‌ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നത് പരിഗണനയിലുണ്ടോ എന്ന എംപിമാരുടെ ചോദ്യത്തിനാണ് കര്‍ഷകര്‍ മരിച്ചതിന്റെ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നും അതിനാൽ അത്തരമൊരു ചോദ്യത്തിന് പ്രസക്‌തി ഇല്ലെന്നുമുള്ള കേന്ദ്ര കൃഷിമന്ത്രിയുടെ മറുപടി.
Read also: ‘കോഴിമുട്ട’യിൽ സംഘർഷഭരിതമായി കർണാടക രാഷ്‌ട്രീയം; ഇടഞ്ഞ് ലിംഗായത്തുകൾ