വാഷിങ്ടൺ: ഒരിടവേളക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കോവിഡ് വ്യാപന തരംഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി.
‘മഞ്ഞുമലയുടെ അറ്റം’ എന്നാണ് നിലവിലെ രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ, കൂടുതൽ വ്യാപന ശേഷിയുള്ള ഒമൈക്രോൺ വകഭേദം, ഉപവിഭാഗമായ BA.2, കോവിഡ് വാക്‌സിനേഷനിലെ കുറവ് എന്നിവയാണ് വീണ്ടും കേസുകൾ വർധിക്കുന്നതിന് ലോകാരോഗ്യ സംഘടന കാരണമായി പറയുന്നത്.
കഴിഞ്ഞ ആഴ്‌ചത്തെ അപേക്ഷിച്ച് ആഗോള തലത്തിൽ പുതിയ കോവിഡ് കേസുകളിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് ഏഴ് മുതൽ പതിനൊന്ന് വരെ 1 കോടിയിലേറെ കോവിഡ് കേസുകളും 43,000 കോവിഡ് മരണങ്ങളും ലോകത്ത് റിപ്പോർട് ചെയ്‌തു. ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ദക്ഷിണ പസഫിസ് മേഖലകളിലാണ് കൂടുതലും രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. 25 ശതമാനം വർധനവാണ് ഈ മേഖലകളിൽ കോവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്നത്.
Most Read: അസം കൂട്ടബലാൽസംഗ കേസ്; പ്രതി പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ