ലഖ്‌നൗ: കരാർ ജീവനക്കാരിയെ പീഡിപ്പിച്ച ലഖ്‌നൗ, ബാപ്പു ഭവനിലെ അണ്ടർസെക്രട്ടറി ലെവൽ ഓഫീസറെ അറസ്‌റ്റ് ചെയ്‌തു. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്‌ഥനായ ഇച്ചാറാം യാദവാണ് അറസ്‌റ്റിൽ ആയത്. ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്‌റ്റ്.
2018 മുതൽ ഇയാൾ തന്നെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് ഇരയുടെ പരാതി. പരാതിപ്പെട്ടാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. പീഡനം തുടർന്നതോടെ ധൈര്യം സംഭരിച്ച് യുവതി ഇയാളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
തുടർന്ന് ഒക്‌ടോബർ 29ന് യുവതി ഹുസൈൻഗഞ്ച് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇയാൾ ഉപദ്രവിക്കുന്നതിന്റെ ഒന്നിലധികം വീഡിയോകൾ യുവതി പോലീസിന് തെളിവായി ഹാജരാക്കി. അണ്ടർസെക്രട്ടറി പദവിയിലിരിക്കുന്ന യാദവിന് പോലീസിൽ നല്ല ബന്ധമുള്ളതിനാൽ ഇയാളെ അറസ്‌റ്റ് ചെയ്യുന്നതിൽ പോലീസ് ആദ്യം ഉപേക്ഷ കാണിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. ഇതേത്തുടർന്ന് സഹികെട്ടാണ് യുവതി വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
അതേസമയം, വിഷയത്തിൽ ഒക്‌ടോബർ 29ന് കേസെടുത്തു എന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും സെൻട്രൽ ഖ്യാതി ഗാർഗ് എഡിസിപി പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ യുവതിയെ പലതവണ വിളിച്ചുവരുത്തി. മൊഴി രേഖപ്പെടുത്തി ഇരുകൂട്ടരുടെയും തെളിവുകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: വൈറസിനെതിരായ പോരട്ടത്തിലെ നാഴികക്കല്ല്; രാജ്യത്ത് കോവിഡ് ഗുളികയ്‌ക്ക് അംഗീകാരം ഉടന്‍