കാസർഗോഡ്: പ്‌ളാന്റേഷൻ കോർപറേഷൻ (പിസികെ) ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കൽ പദ്ധതി ഒക്‌ടോബർ 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം. പെരിയയിൽ ആറ് സംഭരണികളിലായി സൂക്ഷിച്ചിരിക്കുന്ന 914.55 ലിറ്റർ എൻഡോസൾഫാനാണ് ആദ്യഘട്ടത്തിൽ നിർവീര്യമാക്കുക.
സ്‌റ്റെയിൻലെസ് സ്‌റ്റീൽ സംഭരണിയിൽ എൻഡോസൾഫാൻ സ്‌പിരിറ്റുമായി ചേർത്ത് കത്തിക്കുകയാണ് ആദ്യത്തെ പ്രവർത്തി. അതിന്റെ ചാരം മറ്റൊരു സംഭരണിയിൽ ഹൈഡ്രജൻ പെറോക്‌സൈഡുമായി ചേർത്ത് നിർവീര്യമാക്കും. ബാക്കിവരുന്ന കരിപ്പൊടി അരിച്ചുമാറ്റുന്നതോടെയാണ് പ്രവർത്തി പൂർത്തിയാക്കുക. ഇതേ രീതിയിൽ രാജപുരത്തെ 450 ലിറ്ററും ചീമേനിയിലെ 73.75 ലിറ്ററും നിർവീര്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ഡെപ്യൂട്ടി കളക്‌ടർ എസ് സജീദ് പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി കീടനാശിനി നിർവീര്യമാക്കുന്നതിന് ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രവും (ഐസിഎആർ) പിസികെയും ജില്ലാഭരണകൂടവും കരാർ തയ്യാറാക്കിയിട്ടുണ്ട്. കാർഷിക സർവകലാശാലയിലെ വിദഗ്‌ധരുടെ സഹായവുമുണ്ടാകും. ആദ്യഘട്ടത്തിൽ 30 ദിവസം കൊണ്ട് 30 ലിറ്റർ കീടനാശിനി നിർവീര്യമാക്കാനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയിരിക്കുന്നത്. മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ കീടനാശിനി പച്ചവെള്ളത്തിന് സമാനമാക്കി എടുക്കാനാകുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത്.
Also Read: യാത്രയ്‌ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിയ്‌ക്ക് സുഖപ്രസവം