കാസർഗോഡ്: എൻഡോസൾഫാൻ പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല. 2020ൽ മൂളിയാറിൽ തറക്കല്ലിട്ട പദ്ധതി ഇപ്പോഴും കടലാസിൽ തന്നെയാണ്. ഇതിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ തീരുമാനം. മുളിയാർ പഞ്ചായത്തിൽ 25 ഏക്കർ ഭൂമിയായിരുന്നു പദ്ധതിക്കായി വകയിരുത്തിയത്.
2020 ജൂലൈ നാലിന് മന്ത്രിയായിരുന്ന കെകെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ തറക്കല്ലിട്ടത് അല്ലാതെ, മറ്റൊരു നിർമാണവും ഭൂമിയിൽ ആരംഭിച്ചിട്ടില്ല. പത്ത് മാസത്തിനകം ആദ്യഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ട പ്രവൃത്തികൾക്കായി അഞ്ചുകോടി രൂപ കാസർഗോഡ് പാക്കേജിൽ നിന്ന് അനുവദിക്കുകയും നിർമാണ ചുമതല ഊരാളുങ്കലിനെ ഏൽപ്പിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ, തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. കെയർ ഹോം, ലൈബ്രറി, ഫിസിയോ തെറാപ്പി മുറികൾ, റിക്രിയേഷൻ റൂമുകൾ, ക്‌ളാസ് മുറികൾ, സ്‌കിൻ ഡെവലപ്മെന്റ് സെന്റർ, പരിശോധനാ മുറികൾ, താമസ സൗകര്യങ്ങൾ തുടങ്ങിയവ പദ്ധതിയിലൂടെ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ദുരിത ബാധിതർക്ക് സംരക്ഷണം, ശാസ്‌ത്രീയ പരീക്ഷണം, പുനരധിവാസം എന്നിവയായിരുന്നു 58 കോടി രൂപയുടെ പദ്ധതിയിലൂടെ ഉറപ്പ് നൽകിയിരുന്നത്.
Most Read: കോവിഡ് വ്യാപനം; ഇന്ന് അവലോകന യോഗം ചേരും