തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് അവലോകന യോഗം ചേരും. നിലവിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഫലപ്രദമാണോ എന്ന് യോഗം വിലയിരുത്തും. അമേരിക്കയിൽ ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. പ്രതിദിന രോഗികളുടെ എണ്ണം ദിനംപ്രതി സംസ്‌ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ടിപിആർ ഒഴിവാക്കി ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിലാണ് നിലവിൽ ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്‍ത്രീയ പിൻബലമില്ലെന്ന വിമർശനം ശക്‌തമാണ്. ഇത്തരത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് ചേരുന്നത്.
കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയില്ല. ആൾക്കൂട്ടം ഒഴിവാക്കാനുള്ള കർശനമായ ഇടപെടലുകൾ ഉണ്ടായേക്കും. അതേസമയം ആരോഗ്യപ്രവർത്തകർക്ക് ഇടയിലും പോലീസുകാർക്കിടയിലും രോഗവ്യാപനം രൂക്ഷമാകുന്നത് വെല്ലുവിളിയാണ്.
കഴിഞ്ഞ ദിവസം 45,499 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ടിപിആർ 44.88 ശതമാനത്തിലെത്തി. നാല് ദിവസം കൊണ്ട് രോഗബാധിതരായത് 1,78,820 പേർ. എറണാകുളം ജില്ലയിൽ മാത്രം പ്രതിദിന കേസുകൾ പതിനൊന്നായിരം കടന്നു. ഈ അതിതീവ്രവ്യാപനത്തെ ഗൗരവത്തോടെയാണ് സർക്കാരും നോക്കിക്കാണുന്നത്. രോഗ വ്യാപന തോത് ഉയരുമ്പോഴും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു നിൽക്കുന്നതാണ് സർക്കാരിനുള്ള ഏക ആശ്വാസം.
Read also: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടൽ; ഹരജി ഇന്ന് സുപ്രീം കോടതിയിൽ