തിരുവനന്തപുരം: കേരളത്തില്‍ ശത്രുത പുലർത്തുന്ന എല്‍ഡിഎഫും യുഡിഎഫും ഡെല്‍ഹിയില്‍ വളരെ അടുത്ത സൗഹൃദത്തിലാണെന്നു കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
“കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്‌പരം പോരടിക്കുന്നു. പല സംസ്‌ഥാനങ്ങളിലും ഇരു മുന്നണികൾക്കും പല രീതിയാണ്. മമതാ ബാനര്‍ജി ഡെല്‍ഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും. എന്നാല്‍ സ്വന്തം സംസ്‌ഥാനമായ പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസിനെ അടുപ്പിക്കില്ല. പല സംസ്‌ഥാനങ്ങളിലേയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്”,- പ്രഹ്‌ളാദ് ജോഷി ആരോപിച്ചു.
ഡെല്‍ഹിയിലും ബംഗാളിലും എല്‍ഡിഎഫ് കോണ്‍ഗ്രസിനെ പിന്തുണക്കും. തമിഴ്‌നാട്ടിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് എതിരെയും പ്രഹ്‌ളാദ് ജോഷി വിമർശനം ഉന്നയിച്ചു. “രാഹുലിനോട് ഒരു കാര്യം ചോദിക്കാനുണ്ട്. ജനാധിപത്യത്തിലാണോ ഹിപ്പോക്രസിയിലാണോ വിശ്വസിക്കുന്നത്? ട്രാക്‌ടർ ആക്‌ടർ ആകാനാണ് രാഹുല്‍ ശ്രമിക്കുന്നത്. രാഷ്‌ട്രീയമെന്നാല്‍ അധികാരം നേടാനുള്ളത് മാത്രമോ, ചിലരുമായി അവിടെയും ഇവിടെയും സഖ്യം സ്‌ഥാപിക്കാനോ മാത്രമുള്ളതല്ല”,- അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം കോണ്‍ഗ്രസ് വിവാദമാക്കുന്നത് വോട്ട് ലക്ഷ്യം വച്ചാണെന്നും പ്രഹ്‌ളാദ് ആരോപിച്ചു . ജനവികാരം എന്താണെന്ന് കോണ്‍ഗ്രസിനറിയില്ലെന്നും മുസ്‌ലിം മതവിഭാഗക്കാരെ തൃപ്‌തിപ്പെടുത്താന്‍ മാത്രമാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: മലബാറിലെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന; ആവശ്യപ്പെട്ട് ടീക്കാറാം മീണ