തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത ക്രൈംബ്രാഞ്ച് കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. ഇഡി ഇന്ന് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കും. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പേരുകൾ വെളിപ്പെടുത്താൻ ഇഡി തന്നെ ഭീഷണിപ്പെടുത്തിയതായി സന്ദീപ് നായർ മൊഴി നൽകിയിരുന്നു.
എന്നാൽ ഈ കേസിൽ സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ഇഡി ആരോപണം ഉന്നയിക്കുന്നുണ്ട്. അതിനാൽ തന്നെ സന്ദീപിന്റെ മൊഴിയെടുക്കാൻ അനുമതി നൽകിയ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഇഡി ഹൈക്കോടതിയിൽ ആവശ്യപ്പെടും. എറണാകുളം സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന് സന്ദീപ് നായരുടെ മൊഴി എടുക്കാൻ അനുമതി നൽകിയത്.
അനുമതി ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ ജയിലിൽ വച്ച് സന്ദീപ് നായരെ ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിൽ ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴും ജയിലിൽ വച്ചും മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ, കെടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്ക് എതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്‌ഥർ നിർബന്ധിച്ചതായി സന്ദീപ് നായർ വെളിപ്പെടുത്തി. എന്നാൽ സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ നടപടിക്ക് എതിരെ ഇഡി രംഗത്ത് വന്നിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിക്കുന്നത്.
Read also : മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചു, പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിയാകും; ഇ ശ്രീധരൻ