കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഡിസംബര്‍ 29ആം തീയതി ആകുമ്പോള്‍ ശിവശങ്കര്‍ അറസ്‌റ്റിലായി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിലൂടെ ശിവശങ്കര്‍ സ്വാഭാവിക ജാമ്യം നേടുന്നത് തടയുകയാണ് ഇഡി ലക്ഷ്യം വച്ചിരുന്നത്.
ശിവശങ്കറിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം മൂന്ന് ഭാഗങ്ങളായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ആയിരത്തിലധികം പേജുകളാണ് ഉള്ളത്. ഒപ്പം തന്നെ ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്വപ്‍ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയതും, സന്ദീപ് നായരുടെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയതുമുള്‍പ്പെടെ ഒരു കോടി എണ്‍പത് ലക്ഷം രൂപ കണ്ടു കെട്ടി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിന് കൈക്കൂലിയായി ലഭിച്ചതാണ് ഈ തുകയെന്ന ഇഡിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത് കണ്ടുകെട്ടിയത്.
ഇത് കൂടാതെ ശിവശങ്കറിന്റെ മറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡി കോടതിയില്‍ അറിയിക്കും. നിലവില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത എം ശിവശങ്കര്‍ ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്.
Read also : ഏഷ്യൻ കുടുംബങ്ങൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത് ഖത്തർ ചാരിറ്റി