മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയന്റ്സ് (ടിആർപി) തട്ടിപ്പ് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. സംഭവത്തിൽ ഇഡി കേസെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും.
ടിആർപി തട്ടിപ്പ് കേസിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക്ക് ടിവി അടക്കം മൂന്ന് ചാനലുകൾക്ക് എതിരെ മുംബൈ പൊലീസ് അന്വേഷണം നടത്തിവരികയാണ്. മുംബൈ പൊലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എഫ്ഐആറിന്റെ അടിസ്‌ഥാനത്തിലാണ് കേസ് റിപ്പോർട്ട് തയാറാക്കുകയെന്ന് ഇഡി അറിയിച്ചു.
പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നവയിൽ അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന് ഇഡി വ്യക്‌തമാക്കി. ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലും ഇഡി അന്വേഷണം നടത്തും. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ചാനലുകളുടെ ഡയറക്‌ടർമാരെയും ഉടമകളെയും ചോദ്യം ചെയ്യും.
ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിംഗിൽ ചാനലുകൾ തിരിമറി നടത്തിയെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. റേറ്റിംഗ് തയാറാക്കുന്ന ബ്രോഡ്‌കാസ്‌റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന് വേണ്ടി ഹസ്‌ന റിസർച്ച് എന്ന സ്‌ഥാപനം മുംബൈയിലെ 200 വീടുകളിൽ റേറ്റിംഗ് ഉപകരണങ്ങൾ സ്‌ഥാപിച്ചിരുന്നു. ഇതിന് നിയോഗിക്കപ്പെട്ട ജീവനക്കാരിൽ ചിലർ ചാനലുകൾക്കായി തിരിമറി നടത്തിയെന്നാണ് കേസ്.
Read also: ശബ്‌ദരേഖ ചോര്‍ച്ച; സ്വപ്‍നയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്