അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ ടെസ്‌റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 99/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 145ന് പുറത്തായി. അഞ്ച് വിക്കറ്റുമായി ജോ റൂട്ടും നാല് വിക്കറ്റുമായി ജാക്ക് ലീഷുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അന്തകരായത്.
മൂന്നു വിക്കറ്റ് നഷ്‌ടത്തില്‍ 99 റണ്‍സെന്ന നിലയില്‍ മികച്ച ലീഡ് ലക്ഷ്യമിട്ട് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വെറും 46 റണ്‍സ് നേടുന്നതിനിടെയാണ് ശേഷിച്ച ഏഴു വിക്കറ്റുകളും നഷ്‌ടമായത്.
96 പന്തിൽ 66 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്‌പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത് രോഹിത് അടക്കം നാലു പേര്‍ മാത്രമാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (58 പന്തില്‍ 27), അശ്വിന്‍ (32 പന്തില്‍ 17), ഇഷാന്ത് ശര്‍മ (20 പന്തില്‍ പുറത്താകാതെ 10) എന്നിവരാണ് രണ്ടക്കം കണ്ടത്. മറ്റ് ബാറ്റ്‌സ്‌മാൻമാര്‍ രണ്ടക്കം കാണാതെ കൂടാരം കേറി.
ഇംഗ്ളണ്ട് ഒന്നാം ഇന്നിങ്‌സില്‍ 112 റണ്‍സിന് ആയിരുന്നു പുറത്തായത്. 33 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇന്ത്യയുടെ കൈവശമുള്ളത്.
Read Also: ഒടിടി, സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; മാർഗരേഖ പുറത്തിറക്കി