തിരുവനന്തപുരം: ഉത്തര സൂചികയിൽ പിഴവ് ചൂണ്ടിക്കാട്ടി പ്ളസ് ടു കെമിസ്‌ട്രി പരീക്ഷാ മൂല്യനിർണയ ക്യാംപ് ഇന്നും അധ്യാപകർ ബഹിഷ്‌കരിച്ചു. മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് സംസ്‌ഥാനത്തുടനീളം അധ്യാപകരുടെ കടുത്ത പ്രതിഷേധം നടക്കുന്നത്.
മൂല്യ നിർണയ ക്യാംപിൽ അധ്യാപകർ ഇനി സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞത് തെക്കാട് എൽപി സ്‌കൂളിൽ വെച്ചായിരുന്നു. പറഞ്ഞ് തീർന്ന് മിനിറ്റുകൾക്കുള്ളിൽ തൊട്ടടുത്ത തൈക്കാട് ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്യാംപ് ബഹിഷ്‌കരിച്ച് അധ്യാപകർ പുറത്തിറങ്ങി. തിരുവനന്തപുരം ജില്ലയിലെ രണ്ടാം ക്യാംപായ ആറ്റിങ്ങലിലും അധ്യാപകർ വിട്ടുനിന്നു. കോഴിക്കോടും എറണാകുളത്തും ഇടുക്കിയിലും പാലക്കാടും ക്യാംപുകൾ അധ്യാപകർ ബഹിഷ്‌കരിച്ചു. വയനാട്ടിലെ ഏക ക്യാംപിലും മൂല്യനിർണയം തടസപ്പെട്ടു.
അധ്യാപകരും വിദഗ്‌ധരും ചേർന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷൻ സ്‌കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയർ സെക്കണ്ടറി മൂല്യനിർണയം നടത്താറുള്ളത്. അത് അവഗണിച്ച് ചോദ്യകർത്താവ് തന്നെ തയ്യാറാക്കിയ ഉത്തരസൂചികയെ ആശ്രയിക്കാൻ വകുപ്പ് നിർദ്ദേശം നൽകിയതാണ് പ്രതിഷേധത്തിന് കാരണം. വാരിക്കോരി മാർക്ക് നൽകുന്ന തരത്തിൽ ഫൈനലൈസേഷൻ സ്‌കീം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി 12 അധ്യാപകർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയതോടെ പ്രതിഷേധം ശക്‌തമായി.
ഉത്തരസൂചികയിൽ കാര്യമായ പിഴവുകളുണ്ടെന്നും വിദ്യാർഥികൾക്ക് മാർക്ക് നഷ്‌ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ പ്രതിഷേധിക്കുന്നത്. ഇത്തവണത്തെ കെമിസ്‌ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതാണെന്നാണ് പരാതികൾ ഉയർന്നത്. വിദ്യാർഥികൾക്ക് അർഹതപ്പെട്ട മാർക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷൻ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. ഒൻപത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യ നിർണയത്തിനായി നിശ്‌ചയിച്ചിരുന്നത്. അധ്യാപകരുടെ പ്രതിഷേധം നീണ്ടുപോവുന്നത് ഫലപ്രഖ്യാപനത്തെയും ബാധിക്കും.
Most Read: അച്ചടക്ക ലംഘനം; കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി