തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി. കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെവി തോമസിനെ നീക്കി. കെവി തോമസിനെതിരെ കടുത്ത നടപടികളിലേക്ക് നേതൃത്വം കടന്നിട്ടില്ല. എഐസിസി അംഗത്വത്തിൽ തന്നെ കെവി തോമസ് തുടരും.
കെവി തോമസിനെതിരെ അച്ചടക്ക സമിതിയുടെ നിർദ്ദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അംഗീകരിച്ചതായി കെസി വേണുഗോപാൽ നേരത്തെ അറിയിച്ചിരുന്നു. പദവികളിൽ നിന്ന് കെവി തോമസിനെ മാറ്റിനിർത്താനായിരുന്നു തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിർദ്ദേശിച്ചതെന്നും, ആ നിർദ്ദേശം കോൺഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്‌ചാത്തലത്തിൽ കെവി തോമസ് അധ്യായം അവസാനിച്ചുവെന്നും കെസി വേണുഗോപാൽ അറിയിക്കുകയായിരുന്നു.
കെപിസിസി ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാൽ പാർട്ടി വിടുന്നതിന് കെവി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാൻഡിന് വിലയിരുത്തലുണ്ട്. കൂടാതെ വിഷയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആയുധമാക്കാൻ സിപിഐഎമ്മിന് ഇത് കാരണമാകും. പാർട്ടിയിൽ നിന്ന് പുറത്താകാതെ പൂർണമായും അകറ്റി നിർത്തുകയെന്ന തന്ത്രമാണ് നേതൃത്വം പയറ്റുന്നത്.
Most Read: നടിയെ ആക്രമിച്ച കേസ്; നടൻ രവീന്ദ്രന്റെ സത്യാഗ്രഹം തുടങ്ങി