തിരുവനന്തപുരം: കോവിഡ് മരണക്കണക്കില്‍ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ജില്ലാ മെഡിക്കല്‍ ഓഫിസർമാർക്ക് ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. മരണക്കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങളെ തുടർന്ന് 2020 ജനുവരി 30നും 2021 ജൂണ്‍ 18നും ഇടയിലുള്ള കണക്കുകളില്‍ നടത്തിയ സൂക്ഷ്‌മ പരിശോധനയില്‍ ഉണ്ടായ പിഴവാണ് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്.
സൂക്ഷ്‌മ പരിശോധനക്ക് ശേഷം 7023 കോവിഡ് മരണങ്ങള്‍ പട്ടികയില്‍ ചേര്‍ക്കാനുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പ് ഡയറക്‌ടർ സെക്രട്ടറിയെ അറിയിച്ചത്. പരിശോധനക്ക് ശേഷം ജില്ലാ മെഡിക്കല്‍ ഓഫിസർമാർ അപ്‌ലോഡ് ചെയ്‌തതാകട്ടെ 8500ല്‍ അധികം മരണങ്ങളും. ഇതില്‍ 3779 എണ്ണത്തില്‍ നടത്തിയ സൂക്ഷ്‌മ പരിശോധനയില്‍ 527 മരണങ്ങള്‍ ഇരട്ടിപ്പാണെന്ന് കണ്ടെത്തിയെന്നാണ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ഡയറക്‌ടറെ അറിയിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ തെറ്റുവരുത്തിയിട്ടുള്ള എറണാകുളം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസർമാരാണെന്നും കണ്ടെത്തി. ഇവര്‍ക്കാണ് സെക്രട്ടറി നേരിട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മരണക്കണക്കില്‍ ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മരണസ്‌ഥിരീകരണം സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്‌തത നല്‍കിയതോടെയാണ് കൂട്ടത്തോടെ കോവിഡ് മരണങ്ങള്‍ റിപ്പോർട് ചെയ്യാൻ തുടങ്ങിയത്. കണക്ക് മറച്ച് വെക്കുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് ഇതിനായി സോഫ്‌റ്റ്‌വെയറും ആരോഗ്യവകുപ്പ് സജ്‌ജമാക്കിയിരുന്നു. ഡേറ്റാ എന്‍ട്രിയിലുണ്ടായ പിഴവുകാരണം ആവര്‍ത്തനം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഡോക്‌ടർമാർ പറയുന്നത്.
Also Read: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്; ഡിവിഷൻ ബെഞ്ചിൽ ഇന്ന് അപ്പീൽ നൽകും