കണ്ണൂർ: മാസങ്ങളായി മുടങ്ങി കിടന്ന കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ നിർമാണ ജോലികൾക്ക് വീണ്ടും ജീവൻവെച്ചു. കിഴക്കെ കവാടത്തിനരികെ എസ്‌കലേറ്റർ സ്‌ഥാപിക്കാനുള്ള സിവിൽ ജോലി ഉടൻ പുനരാരംഭിക്കും.
അതിനുശേഷം രണ്ടു മാസത്തിനുള്ളിൽ എസ്‌കലേറ്റർ യാത്രക്കാർക്കായി തുറന്നു നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. റെയിൽവേ സ്‌റ്റേഷനിലെ കിഴക്കെ കവാടത്തിനരികെയാണ് 50 ലക്ഷം രൂപ ചിലവിൽ എസ്‌കലേറ്റർ വരുന്നത്. നിലവിൽ ഒന്നാം പ്ളാറ്റ്‌ഫോമിൽ മാത്രമാണ് എസ്‌കലേറ്റർ ഉള്ളത്.
ഒരുവർഷം മുമ്പാണ് കണ്ണൂരിൽ എസ്‌കലേറ്റർ അനുവദിച്ചത്. അതിനുശേഷം എസ്‌കലേറ്റർ താങ്ങിനിർത്താനുള്ള സിവിൽ ജോലി തുടങ്ങി. എന്നാൽ കോവിഡ് കാരണം പ്രവൃത്തി മുടങ്ങി. ബാക്കിയുള്ള സിവിൽ ജോലി അടുത്ത ആഴ്‌ച തുടങ്ങും. ഇത് പൂർത്തിയായാലുടൻ എസ്‌കലേറ്റർ സ്‌ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.
പ്രായമായവർ ഉൾപ്പടെ രണ്ടാം പ്ളാറ്റ്‌ഫോമിൽ ഇറങ്ങുന്നവർക്ക് കിഴക്കെ കവാടത്തിലേക്ക് എസ്‌കലേറ്റർ വഴി ഇറങ്ങാം. നിലവിൽ ആ ഭാഗത്തുള്ള ഒരു ലിഫ്റ്റിൽ ഒരുസമയം ഏഴു പേർക്കു മാത്രമേ യാത്ര ചെയ്യാനാകൂ. ഒന്നാം പ്ളാറ്റ്‌ഫോമിൽ ഒരു എസ്‌കലേറ്റർ കൂടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്ളാറ്റ്‌ഫോമിൽ സ്‌ഥലമില്ലാത്തതിനാൽ അത് സ്‌ഥാപിക്കാനാകാത്ത അവസ്‌ഥയാണ്.
Most Read: കാസര്‍ഗോഡ് തിങ്കളാഴ്‌ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്‌സിന്‍; നിർദ്ദേശങ്ങളുമായി കളക്‌ടര്‍