ഗുവാഹത്തി: പോലീസ് നരനായാട്ടിനെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലും അസമിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു. കൂടുതല്‍ പൊലീസിനെ വിന്യസിച്ചത് കൂടാതെ 32 കമ്പനി അര്‍ധസൈനികരെയും ഉപയോഗിച്ചാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. മൂന്നു ദിവസത്തിനിടെ 900 കുടുംബങ്ങളിലെ 5,000 മനുഷ്യരെ കിടപ്പാടങ്ങളിൽനിന്നും ഇറക്കി വിട്ടതായാണ് പ്രാഥമിക വസ്‌തുന്വേഷണ റിപ്പോര്‍ട് വ്യക്‌തമാക്കുന്നത്.
തിങ്കളാഴ്‌ച 800 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ച് 202 ഹെക്‌ടര്‍ ഭൂമി തിരിച്ചു പിടിച്ചെന്നാണ് ദാരാങ് ജില്ലാ അധികൃതര്‍ പറഞ്ഞത്. സിപാജാറില്‍ നാല് ആരാധനാലയങ്ങളും തകര്‍ത്തിരുന്നു. പിന്നീട് 100 കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ചതാണ് വ്യാഴാഴ്‌ച പോലീസ് വെടിവെപ്പില്‍ കലാശിച്ചത്. വെടിവെപ്പില്‍ സദ്ദാം ഹുസൈന്‍, ഷെയ്ഖ് ഫോരിദ് എന്നിവര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പത്തോളം പോലീസുകാര്‍ക്കും പരിക്കേറ്റു.
പോലീസ് വെടിവെപ്പില്‍ വെടിയേറ്റയാളുടെ നെഞ്ചില്‍ ആഞ്ഞുചവിട്ടുന്ന ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയത്തിന്റെ ഭീകരത വെളിപ്പെട്ടത്. പോലീസുകാരോടൊപ്പം ചേര്‍ന്നാണ് ഫോട്ടോഗ്രാഫര്‍ വെടിയേറ്റ നിരായുധനായ മനുഷ്യന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നതും തല്ലുന്നതും. സംഭവത്തില്‍ ബിജയശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫറെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
അസമിലെ തദ്ദേശീയരായ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ബഹുമുഖ കാര്‍ഷിക പദ്ധതി നടപ്പാക്കാനാണ് കുടിയൊഴിപ്പിക്കുന്നത് എന്നാണ് സർക്കാർ പറയുന്നത്. ജൂണ്‍ ഏഴിന് സ്‌ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഭൂമി ഒഴിപ്പിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കുടിയൊഴിപ്പിക്കല്‍ കേസ് കോടതി പരിഗണനയിലിരിക്കെ വിധി വരും മുമ്പാണ് പോലീസിനെ വിട്ട് നായാട്ട് നടത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അസമിലുടനീളം ആയിരക്കണക്കിന് കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചുവെന്നും അവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം സമുദായത്തിൽ ഉള്ളവരാണെന്നും വസ്‌തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. ബിജെപി നേതൃത്വത്തിൽ ഹിമന്ത ബിശ്വ ശർമയാണ് അസം ഭരിക്കുന്നത്.
Read also: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി; ഒക്‌ടോബറിൽ ചുമതലയേൽക്കും